കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. 1976 ലെ 67-ാം ആക്ട് ഭേദഗതി ചെയ്തും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്തുമാണ് പുതിയ നിയമമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരത്തെയുള്ള പിഴകളിൽ വൻ വർധനവ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അമിതവേഗത, റെഡ് സിഗ്നൽ ലംഘനം, നടപ്പാതകളിൽ വാഹനം നിർത്തിയിടൽ എന്നിവ ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്ക് കനത്ത പിഴകൾ ചുമത്തും. ഗൗരവ ട്രാഫിക് നിയമലംഘനമായി കാണുന്നവയിൽ നിയമലംഘകരെ സംഭവസ്ഥലത്തുവെച്ചു തന്നെ പൊലീസുകാർക്ക് അറസ്റ്റുചെയ്യാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്.
റെഡ് സിഗ്നൽ മുറിച്ചുകടക്കൽ, ലൈസൻസിൽ വ്യക്തമാക്കിയ ആവശ്യങ്ങൾക്ക് അല്ലാതെ വാഹനം ഉപയോഗിക്കൽ, മയക്കുമരുന്ന്, മദ്യം എന്നിവ കഴിച്ച് വാഹനമോടിക്കൽ, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, അപകടം സൃഷ്ടിക്കൽ, ഓട്ടമത്സരം, പരമാവധി വേഗത കവിയൽ, നിശ്ചിത ഇടങ്ങളിൽ അല്ലാതെ ബഗ്ഗികൾ ഓടിക്കൽ എന്നിവ ശ്രദ്ധയിൽ പെട്ടാൽ അറസ്റ്റ് നേരിടേണ്ടിവരും. ഇതിന് അറസ്റ്റും കനത്തപിഴയും ആണ് ശിക്ഷ.
പൊതുജനങ്ങളുടെ സുരക്ഷ, കാൽനടയാത്രക്കാരുടെ വാഹനമോടിക്കുന്നവരുടെയും സുരക്ഷ, ജീവന്റെയും സ്വത്തിന്റെയും സുരക്ഷ എന്നിവ ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് പുതിയ നിയമപ്രകാരമുള്ള ശിക്ഷകൾ കർശനമാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.
എല്ലാം കാമറകൾ കാണും
ഗതാഗത ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ രാജ്യത്ത് 1,109 പുതിയ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 413 നിരീക്ഷണ കാമറകൾ തെരുവുകളിലെ ഗതാഗത നിരീക്ഷണത്തിനും 421 ഫിക്സഡ് ട്രാഫിക് കാമറകൾ അമിതവേഗത നിരീക്ഷിക്കാനും 252 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ മറ്റ് ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവർത്തിക്കും. അബ്ദലി റോഡ്, ജാബിർ ബ്രിഡ്ജ്, ദോഹ ലിങ്ക്, താവുൻ സ്ട്രീറ്റ്, ഫഹാഹീൽ റോഡ് എന്നിവിടങ്ങളിൽ പോയിന്റ്-ടു-പോയിന്റ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
പിഴ ഇങ്ങനെ
റെഡ് സിഗ്നൽ മറികടന്നാൽ- 150 ദീനാർ
അശ്രദ്ധമായി വാഹനമോടിക്കൽ- 150 ദീനാർ
പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിച്ചാൽ- 150 ദീനാർ
മൊബൈൽ ഫോൺ ഉപയോഗിച്ചാൽ- 75 ദീനാർ
സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ- 30 ദീനാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.