കുവൈത്ത് സിറ്റി: ഇന്ത്യൻ പാർലമെന്റിൽ വഖഫ് ബിൽ പാസാക്കിയതിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് (ഫിമ) കടുത്ത ആശങ്കയും ശക്തമായ എതിർപ്പും പ്രകടിപ്പിച്ചു.
വഖഫ് സ്വത്തുക്കളിൽ സർക്കാറിന് പൂർണ നിയന്ത്രണം നൽകുന്ന നിയമം മുസ്ലിം സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും മതപരവും സാമ്പത്തികവുമായ അവകാശങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യും.
ജീവകാരുണ്യ, വിദ്യാഭ്യാസ, മതപരമായ ആവശ്യങ്ങൾക്കായി പരമ്പരാഗതമായി കൈകാര്യം ചെയ്യുന്ന വഖഫ് സ്വത്തുക്കൾ ഇന്ത്യയുടെ ഇസ്ലാമിക പൈതൃകത്തിന്റെ മൂലക്കല്ലായി വളരെക്കാലമായി നിലകൊള്ളുന്നു. പുതിയ നിയമം ഈ സ്വത്തുക്കളുടെ ഭരണത്തിൽ ഇടപെടാൻ സർക്കാറിനെ അധികാരപ്പെടുത്തുന്നു. ഇത് വഖഫ് ഭൂമികളുടെ ദുരുപയോഗം, അന്യാധീനപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള ഗുരുതര ആശങ്കകൾ ഉയർത്തുന്നതാണെന്നും ഫിമ ചൂണ്ടിക്കാട്ടി.
മുസ്ലിംകളുടെ ഭരണഘടന അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണവും മതസ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും തത്ത്വങ്ങളുടെ ലംഘനവുമാണിത്. നിയമനിർമാണം പുനഃപരിശോധിക്കാനും മുസ്ലിം നേതാക്കൾ, പണ്ഡിതർ, പങ്കാളികൾ എന്നിവരുമായി അർഥവത്തായ കൂടിയാലോചനകൾ നടത്താനും ഫിമ ഇന്ത്യൻ സർക്കാറിനോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.