റിയാദ്: ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള സേവനങ്ങൾ ഇനി പൂർണമായും ‘സ്മാർട്ട്’ ആവും. ഡിജിറ്റൽ സൊല്യൂഷൻ വികസനത്തിനായി മന്ത്രാലയവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും (സദ്യ) കരാറൊപ്പിട്ടു.
ജിദ്ദ സൂപ്പർ ഡോമിൽ നടന്ന ഹജ്ജ്, ഉംറ ഉച്ചകോടിയിലും പ്രദർശന പരിപാടിയിലും മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫതാഹ് ബിൻ സുലൈമാൻ മഷാത്തും സദ്യ നാഷനൽ ഇൻഫർമേഷൻ സെന്റർ മേധാവി ഡോ. ഇസാം ബിൻ അബ്ദുല്ല അൽവഖീതുമാണ് ഒപ്പുവെച്ചത്. ക്യാമ്പുകൾ, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയിലൂടെ ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ബോധവൽക്കരണം നടത്തുന്നതിൽ ഇരു കക്ഷികളും തമ്മിലുള്ള സഹകരണവും ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ ജീവനക്കാർക്കായി ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതും ദേശീയ ഡാറ്റാ പ്ലാറ്റ്ഫോമുകളിൽ മന്ത്രാലയത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുന്നതും കരാറിൽ ഉൾപ്പെടും.
ഡാറ്റയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഉപയോഗം പരമാവധിയാക്കുന്നതിന് സദ്യയും മന്ത്രാലയവും തമ്മിലെ ഈ സഹകരണം ഹജ്ജ് ഉംറ മേഖലയിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലെ സൗദിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ്. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിൽ തീർഥാടകർക്കും അവരെ സേവിക്കുന്നവർക്കും നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണിത്. സമഗ്ര ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽന’ നിരവധി സേവനങ്ങൾ നൽകിക്കൊണ്ട് തീർഥാടകർക്ക് അവരുടെ ആചാരങ്ങൾ നിർവഹിക്കുന്നതിന് സൗകര്യമൊരുക്കുന്നു. സേവനങ്ങളുടെ ഒരു പരമ്പരയുടെ അനുഭവം അത് അവർക്ക് നൽകുന്നു. അൽ മനാസിക് പോർട്ടലിൽ ഇടപാടുകളുടെ എണ്ണം ഇതിനകം 7.3 കോടിയലധികം എത്തിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.