പിടികൂടിയ ലഹരി വസ്തുക്കൾ
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരം കോസ്റ്റ് ഗാർഡുമായി സഹകരിച്ചു നടത്തിയ നീക്കത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടിച്ചെടുത്തു. ഏകദേശം 30 കിലോ ഹാഷിഷ് 2000 ലിറിക്ക ഗുളികകൾ എന്നിവയാണ് പിടികൂടിയത്.
ലഹരി മാഫിയക്കെതിരായ അന്വേഷത്തിൽ കടൽ മാർഗം മയക്കുമരുന്ന് കടത്തുന്നെന്ന സൂചന ലഭിക്കുകയായിരുന്നു. തുടർന്നു നാർക്കോട്ടിക് കൺട്രോളിന്റെ ജനറൽ ഡിപ്പാർട്ടുമെന്റ് അന്വേഷണം തീവ്രമാക്കി ലഹരിക്കടത്തുകാരെകുറിച്ച വിവരങ്ങൾ ശേഖരിച്ചു. പിന്നീട് കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. പ്രത്യേക കവറിൽ പാക്കുചെയ്ത നിലയിലായിരുന്നു ഇവ. പ്രതിയെയും പിടികൂടി.
ചോദ്യംചെയ്യലിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ വിൽപനക്കും കടത്താനുമായി ഉള്ളതാണെന്ന് പ്രതി സമ്മതിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതിനായി പ്രതിയേയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
ലഹരി മാഫിയക്കെതിരായ പരിശോധനകൾ തുടരുമെന്നു അധികൃതർ അറിയിച്ചു.
ലഹരി കച്ചവടക്കാരെ നേരിടുന്നതിന് പൊതുജനങ്ങളുടെ സഹകരണവും തേടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ 112 എമർജൻസി ഫോണിലേക്കോ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ടുമെന്റിന്റെ ഹോട്ട്ലൈനിലേക്കോ (1884141)അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.