കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് നിക്ഷേപ സമ്മേളനത്തിന്റെ രണ്ടാം പതിപ്പ് കുവൈത്തിലെ ഹോട്ടൽ ഫോർ സീസണിൽ നടന്നു. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലുമായി (ഐ.ബി.പി.സി) ചേർന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിയാണ് നിക്ഷേപ സമ്മേളനം സംഘടിപ്പിച്ചത്. കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ),യൂനിയൻ ഓഫ് ഇൻവെസ്റ്റ്മെന്റ് കമ്പനീസ് (യു.ഐ.സി) കുവൈത്ത് എന്നിവയുടെ സഹകരണവും സമ്മേളനത്തിനുണ്ടായി.
വ്യാപാരം, വാണിജ്യം എന്നിവയിലൂടെ ചരിത്രപരമായി ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും കുവൈത്തുമെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക പറഞ്ഞു. രണ്ട് രാജ്യങ്ങളും പരിവർത്തനത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന സമകാലിക കാലത്തും ഇത് പ്രസക്തമാണെന്ന് അദ്ദേഹം ഉണർത്തി. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ 2047ഓടെ വികസിത രാജ്യമായി മാറുക എന്ന ലക്ഷ്യത്തിലാണ്. കുവൈത്ത് അതിന്റെ വിഷൻ 2035 ലക്ഷ്യത്തിലാണെന്നും ഡോ.ആദർശ് സ്വൈക സൂചിപ്പിച്ചു.
കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (കെ.ഐ.എ) മാനേജിങ് ഡയറക്ടർ ഘനേം അൽ ഗനൈമാൻ, യൂനിയൻ ഓഫ് ഇൻവെസ്റ്റ്മെന്റ് കമ്പനീസ് (യു.ഐ.സി) ചെയർമാൻ സലേഹ് അൽ സെൽമി, കെ.സി.സി.ഐ ഡയറക്ടർ ജനറൽ റബാഹ് എ അൽ റബാഹ്, കെ. രാജാരാമൻ (ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവിസസ് സെന്റർ അതോറിറ്റി ചെയർപേഴ്സൺ -ഗിഫ്റ്റ് സിറ്റി), സഞ്ജീവ് അഗർവാൾ (എം.ഡി ആൻഡ് സി.ഇ.ഒ നാഷനൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഓഫ് ഇന്ത്യ), ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകർ, ഐ.ബി.പി.സി, കെ.സി.സി.ഐ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.