കുവൈത്ത് സിറ്റി: ഫലസ്തീനുള്ള അടിയുറച്ച പിന്തുണ വ്യക്തമാക്കി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ കുവൈത്ത്. മനുഷ്യാവകാശ കൗൺസിലിന്റെ 58ാമത് സെഷനിൽ പങ്കെടുത്ത കുവൈത്തിന്റെ സ്ഥിരം യു.എൻ പ്രതിനിധി സംഘം ഫലസ്തീൻ, സിറിയ, സുഡാൻ, മ്യാൻമർ എന്നിവിടങ്ങളിലെ മാനുഷിക വിഷയങ്ങളിൽ തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമം, മനുഷ്യാവകാശ സംരക്ഷണം, സംഘർഷ മേഖലകളിൽ നീതി, അന്തസ്സ് എന്നിവ പ്രോത്സാഹിപ്പിക്കൽ, നിയമലംഘകരെയും അധിനിവേശ ശക്തികളെയും തുറന്നുകാണിക്കൽ എന്നിവയിൽ രാജ്യത്തിന്റെ പ്രതിബദ്ധതയും ആവർത്തിച്ചു.
ഫലസ്തീനിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കൽ, സഹായം എത്തുന്നത് ഉറപ്പാക്കൽ എന്നിവയിൽ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് യു.എൻ ആസ്ഥാനത്തെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ നാസർ അൽ ഹയാൻ ആവശ്യപ്പെട്ടു.ഫലസ്തീൻ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഗസ്സയിലും വെസ്റ്റ് ബാങ്കിലും, കുടിയേറ്റ വ്യാപനം, ജനസംഖ്യ കുടിയിറക്കം, മാനുഷിക സഹായം നിഷേധിക്കൽ എന്നിവയുൾപ്പെടെ ഇസ്രായേൽ അധിനിവേശത്തിന്റെ നിരന്തരമായ ലംഘനങ്ങളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സിറിയയുടെ ഐക്യം, പരമാധികാരം, സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കണമെന്നും സിറിയക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. സുഡാനിലെ ജനതയെ പിന്തുണക്കാനും സംരക്ഷിക്കാനും ആഹ്വാനം ചെയ്തു.
മ്യാൻമറിൽ റോഹിങ്ക്യൻ ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും കുവൈത്ത് അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.