കുവൈത്ത് സിറ്റി: വേനൽക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും തീപിടിത്തവും അപകടവും കുറക്കുന്നത് ലക്ഷ്യമിട്ട് ജനറൽ ഫയർ ഫോഴ്സ് നടപടികൾ ആരംഭിച്ചു. തീപിടിത്ത പ്രതിരോധ മുന്നൊരുക്ക ഭാഗമായി ജനറൽ ഫയർ സർവിസ് ഡയറക്ടറേറ്റ് വിവിധ സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിവരുകയാണ്. സ്ഥാപനങ്ങൾ സുരക്ഷ, അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കെട്ടിടങ്ങളിലെ സൗകര്യങ്ങളും സുരക്ഷ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമതയും സംഘം പരിശോധിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധന.
ഷാർക്കിൽ നടന്ന പരിശോധന കാമ്പയിനിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലും സമാന പരിശോധനകൾ നടത്തിയിരുന്നു. സുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.
തീപിടിത്ത സാധ്യതകൾ ഒഴിവാക്കാൻ സ്ഥാപനങ്ങളിലും അപ്പാർട്മെന്റുകളിലും പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കണം. സ്മോക്ക് ഡിറ്റക്ടറുകൾ, അഗ്നിശമന ഉപകരണങ്ങൾ തുടങ്ങിയ സ്വയം സജ്ജീകരിക്കാം.
വേനൽകാലത്തെ ഉയർന്ന താപനില തീപിടിത്ത അപകടസാധ്യതകൾ സൃഷ്ടിക്കും. കഴിഞ്ഞ വർഷം രാജ്യത്ത് വിവിധ ഇടങ്ങളിൽ വൻ തീപിടിത്തങ്ങൾ ഉണ്ടായിരുന്നു. ജൂൺ 12നാണ് മൻഗഫിലെ എന്‍.ബി.ടി.സിയിലേയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപടർന്നത് വലിയ ദുരന്തത്തിനാണ് കാരണമായത്. അപകടത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അബ്ബാസിയയിൽ അപ്പാർട്മെന്റിലെ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബവും കൊല്ലപ്പെടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.