കുവൈത്ത് സിറ്റി: ഒമാനിൽ ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ബീച്ച് ഗെയിംസിൽ കുവൈത്ത് പങ്കെടുക്കും. ഏപ്രിൽ 11 വരെ തുടരുന്ന ടൂർണമെന്റിൽ ആറിനങ്ങളിലായി കുവൈത്ത് അത്ലറ്റുകൾ മാറ്റുരക്കും. കുതിരസവാരി, ബീച്ച് സോക്കർ, ബീച്ച് വോളിബാൾ, സെയിലിങ്, എയർ സ്പോർട്സ് (പാരാഗ്ലൈഡിങ്), അത്ലറ്റിക്സ് എന്നിവയാണ് കുവൈത്ത് പങ്കെടുക്കുന്ന പ്രധാന ഇനങ്ങളെന്ന് കുവൈത്ത് പ്രതിനിധി സംഘം തലവൻ മുഹമ്മദ് അൽ ഖൽഫാൻ പറഞ്ഞു.
കായിക പ്രവർത്തനങ്ങളും ടൂർണമെന്റുകളും ഗൾഫ് യുവാക്കൾക്കിടയിൽ കൂടുതൽ ഐക്യവും കായിക സംയോജനവും വളർത്തിയെടുക്കും. ഗെയിംസിൽ അത്ലറ്റുകളുടെ പങ്കാളിത്തം ഇത് തെളിയിക്കുന്നു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സംയുക്ത കായിക സഹകരണം വർധിപ്പിക്കാനുള്ള താൽപര്യത്തിൽ നിന്നാണ് കുവൈത്തിന്റെ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഒമാൻ ഒളിമ്പിക് കമ്മിറ്റിയെ മുഹമ്മദ് അൽ ഖൽഫാൻ പ്രശംസിച്ചു.
ഏപ്രിൽ അഞ്ചു മുതൽ 11 വരെ നടക്കുന്ന ‘മസ്കത്ത്-2025’ ൽ ജി.സി.സിയിലെ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങൾ പങ്കെടുക്കും. ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ബീച്ച് ഹാൻഡ്ബാൾ, ഓപ്പൺ വാട്ടർ നീന്തൽ, സെയിലിങ്, ടെന്റ് പെഗ്ഗിങ്, ബീച്ച് അത്ലറ്റിക്സ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ എട്ട് കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.