കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ സംരക്ഷണത്തിന് രാജ്യം നൽകുന്നത് വലിയ ശ്രദ്ധ. പ്രതിവർഷം 5,00,000-ത്തിലധികം പ്രവാസികളെ ഇതിന്റെ ഭാഗമായി പരിശോധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
പകർച്ചവ്യാധികൾ തിരിച്ചറിയൽ, ആരോഗ്യക്ഷമത ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് സമഗ്രമായ മെഡിക്കൽ പരിശോധനകൾ നടത്തുന്നത്. രാജ്യത്തെ ആരോഗ്യ അപകടസാധ്യതകൾക്കെതിരായ ആദ്യ പ്രതിരോധ സംവിധാനമാണ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ലേബർ സ്ക്രീനിങ് യൂനിറ്റെന്ന് യൂനിറ്റ് മേധാവി ഡോ. ഗാസി അൽ മുതൈരി പറഞ്ഞു.
ഇതിൽ പ്രതിവർഷം 5,00,000-ത്തിലധികം പ്രവാസികളെ ഇതുവഴി വൈദ്യപരിശോധനക്ക് വിധേയരാകുന്നു.
ഹെപ്പറ്റൈറ്റിസ് ബി,സി, എച്ച്.ഐ.വി/എയ്ഡ്സ്, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ കണ്ടെത്തി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ പ്രവാസി ലേബർ സ്ക്രീനിങ് യൂനിറ്റ് നിർണായക പങ്ക് വഹിക്കുന്നു. പ്രവാസികൾക്ക് മെനിഞ്ചൈറ്റിസ് വാക്സിനുകൾ ഉൾപ്പെടെയുള്ള ആവശ്യമായ വാക്സിനേഷനുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും കുട്ടികൾക്ക് ശരിയായ രീതിയിൽ പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു.
പരിശോധന ഫലങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുന്നു. ഇത് പ്രവാസികളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും റെസിഡൻസി പ്രക്രിയ വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.
നൂതന സാങ്കേതികവിദ്യകളുടെ സംയോജനം, പരിശോധന കേന്ദ്രങ്ങളിലെ ശേഷി വർധിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെ രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെ ഡോ. അൽ മുതൈരി സൂചിപ്പിച്ചു.
നിലവിൽ ഷുവൈഖ് മെയിൻ സെന്റർ, ഫഹാഹീൽ, റുമൈത്തിയ, ജഹ്റ, സുബ്ഹാൻ എന്നിവിടങ്ങളിലായി അഞ്ച് ലേബർ സ്ക്രീനിങ് സെന്ററുകൾ പ്രവർത്തിക്കുന്നു. ഈ കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കുന്നു.
പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ മേഖലകളിൽ കൂടുതൽ സ്ക്രീനിങ് സെന്ററുകൾ സ്ഥാപിക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായി ഡോ. അൽ മുതൈരി വ്യക്തമാക്കി. മെഡിക്കൽ നടപടിക്രമങ്ങളുടെ വേഗവും കൃത്യതയും മെച്ചപ്പെടുത്താനായി കൃത്രിമബുദ്ധിയും ബിഗ് ഡേറ്റ വിശകലനവും പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.