കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് ചെറുക്കുന്നതിന്റെ ഭാഗമായി ശക്തമായ സുരക്ഷ പരിശോധന. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ലഹരിവിരുദ്ധ സേന നടത്തിയ തീവ്രസുരക്ഷ പരിശോധനയിൽ 30 പേർ പിടിയിലായി.
പൊതു സുരക്ഷക്കും ദേശീയ സ്ഥിരതക്കും ഗുരുതര അപകടസാധ്യതകൾ ഉയർത്തുന്ന ലഹരി കടത്തിന്റെയും ദുരുപയോഗത്തിന്റെയും ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപക പരിശോധന നടന്നത്.
നിരവധി പ്രദേശങ്ങളിൽ ഒരേസമയം നടന്ന ഏകോപിത പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പിടിയിലായി.
14 പൗരന്മാർ, അഞ്ചു ബിദൂനികൾ, എഴു ബംഗ്ലാദേശികൾ, രണ്ടു ഇന്ത്യക്കാർ, സൗദി, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർ എന്നിങ്ങനെയാണ് പിടിയിലായത്. പരിശോധനയിൽ മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും വിപുലമായ ശേഖരം പിടിച്ചെടുത്തു.
9.823 കിലോ ഹഷീഷ്, 7.966 കിലോ ഷാബു, 7.557 കിലോ മരിജുവാന, 2.950 കിലോ സിന്തറ്റിക് കെമിക്കലുകൾ, 1.082 കിലോ ഹെറോയിൻ, അഞ്ചു ഗ്രാം കൊക്കെയ്ൻ, 10 ഗ്രാം ലിറിക്ക പൗഡർ, 6,710 ലിറിക്ക ക്യാപ്സ്യൂളുകൾ, 974 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഇറക്കുമതി ചെയ്ത ഒരുകുപ്പി മദ്യം, രണ്ട് തോക്കുകളും വെടിയുണ്ടകളും, മയക്കുമരുന്ന് പാക്കിങ്ങിനും വിതരണത്തിനും ഉപയോഗിക്കുന്ന ഒഴിഞ്ഞ ബാഗുകൾ എന്നിവയും പിടികൂടി. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.