കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വിരുദ്ധ നിയമം അവലോകനം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന് കർശനമായ ശിക്ഷകൾ ഉൾപ്പെടെയുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. മുഹമ്മദ് റാഷിദ് അൽ ദുവൈജിന്റെ നേതൃത്വത്തിൽ ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹാണ് കമ്മിറ്റി രൂപവത്കരിച്ചത്.
മയക്കുമരുന്ന് കടത്തിന് വധശിക്ഷയും രണ്ടു ദശലക്ഷം ദീനാർ വരെ പിഴയും കരട് നിർദേശത്തിലുണ്ട്. ജയിലിനുള്ളിൽ മയക്കുമരുന്ന് കടത്തുകയോ ഇതിന് സഹായം നൽകുകയോ ചെയ്യുന്നവർക്കും വധശിക്ഷ ബാധകമാകും. മയക്കുമരുന്ന് കടത്തിന് സ്വന്തം സ്ഥാനം ഉപയോഗിക്കുന്ന പൊതുമേഖലാ ജീവനക്കാരനും വധശിക്ഷ നേരിടേണ്ടിവരും. ഉപഭോഗത്തിനോ വിൽപനക്കോ മയക്കുമരുന്ന് നൽകുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വിവാഹ അപേക്ഷകർ, ഡ്രൈവിങ് ലൈസൻസ് തേടുന്നവർ, പൊതു ജോലിക്ക് അപേക്ഷിക്കുന്നവർ എന്നിവർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന ബാധകമായിരിക്കും. എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും റാൻഡം പരിശോധന നടത്തും. പരിശോധനക്ക് വിധേയമാകാൻ വിസമ്മതിക്കുന്നത് നാല് വർഷം വരെ തടവിന് കാരണമായേക്കാം.
ജയിലുകളിലോ സ്കൂളുകളിലോ ഹെൽത്ത് ക്ലബ്ബുകളിലോ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് കർശന ശിക്ഷകൾ ലഭിക്കും. മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് സംശയിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികാരമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായി ഇടപഴകുക, ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിക്കുക എന്നിവ 15 വർഷം വരെ തടവോ ഗുരുതര കേസുകളിൽ മരണമോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
സൈക്കോട്രോപിക് ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന ഡോക്ടർമാർക്ക് തടവ് ശിക്ഷ ലഭിക്കും. സുരക്ഷാ വീഴ്ചകൾക്ക് ഫാർമസികൾക്ക് 100,000 ദീനാർ വരെ പിഴയും അഞ്ച് വർഷം വരെ അടച്ചുപൂട്ടാനും സാധ്യതയുണ്ട്. ആസക്തിക്ക് സ്വമേധയാ ചികിത്സ തേടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. രഹസ്യ റിപ്പോർട്ടിംഗ് സംവിധാനങ്ങൾ ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.