കുവൈത്ത് സിറ്റി: വൻ കൃത്രിമത്വം കണ്ടെത്തിയ യാ ഹാല ഷോപ്പിങ് നറുക്കെടുപ്പിലെ റാഫിൾ ഡ്രോ തട്ടിപ്പിനെത്തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം സമഗ്രമായ അന്വേഷണം നടത്തുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നടന്ന വാണിജ്യ നറുക്കെടുപ്പുകളുടെ ഓഡിറ്റാണ് നടത്തുന്നത്.
നറുക്കെടുപ്പുകളിൽ കൃത്രിമത്വം നടന്നോ എന്നതും വിജയികളുടെ പേരുകൾ അവലോകനം ചെയ്യലും അന്വേഷണത്തിന്റെ ഭാഗമാണ്. സമീപ വർഷങ്ങളിൽ നടത്തിയ റാഫിൾ ഡ്രോകളിൽ രണ്ടോ അതിലധികമോ തവണ വിജയിച്ച വ്യക്തികളുടെ പട്ടികയും പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ 15 നറുക്കെടുപ്പുകളിൽ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്ന എട്ട് വിദേശികളെ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.
2.5 ലക്ഷം കുവൈത്ത് ദിനാർ വിലയുള്ള കാറുകൾ സമ്മാനമായി ഇവര്‍ നേടിയതായാണ് റിപ്പോർട്ട്. സംഭവത്തിൽ ദമ്പതികൾ അടക്കം മൂന്നുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സുതാര്യത ഉറപ്പാക്കുന്നതിനും ഫലങ്ങൾ അവലോകനം ചെയ്യുന്നതിനുമായി വരാനിരിക്കുന്ന നറുക്കെടുപ്പുകൾ മാറ്റിവെക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, റാഫിൾ കൂപ്പൺ തട്ടിപ്പിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർസെക്രട്ടറി സിയാദ് അൽ നജം വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദം ഒറ്റപ്പെട്ട സംഭവമല്ലെന്നും, കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നം രൂക്ഷമായതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.