കുവൈത്ത് സിറ്റി: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൈകളാൽ മറ്റുള്ളവരെ ചേർത്തുപിടിച്ച് ആശ്വാസത്തിന്റെ തണലൊരുക്കിയ എസ്.എം. ബഷീർ ഇനി ഓർമ. ജീവിതത്തിന്റെ ഒടുക്കംവരെ സാമൂഹികസേവനം ജീവവായുവായി കൊണ്ടുനടക്കുകയും മറ്റുള്ളവർക്കായി പ്രവർത്തിക്കുകയും ചെയ്തയാളായിരുന്നു ബഷീർ. കുവൈത്ത് മലയാളികളും ആ സ്നേഹവായ്പ് ആവോളം അനുഭവിച്ചവരാണ്.
കേരള മുസ്ലിം അസോസിയേഷൻ കർണാടക ഘടകം പ്രസിഡന്റായി കുവൈത്തിൽ പ്രവർത്തനമാരംഭിച്ച എസ്.എം. ബഷീർ പ്രവർത്തകർക്ക് പുത്തനുണർവുനൽകി. നേതൃനിരയിൽനിന്നുകൊണ്ട് എല്ലാവരെയും കൂട്ടിപ്പിടിച്ച് മുന്നോട്ടുനയിച്ചു. അന്യരുടെ വിഷമം കണ്ടറിഞ്ഞ് പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹാരം കാണാൻ എന്നും ശ്രമിച്ചിരുന്നു അദ്ദേഹം.
പ്രയാസങ്ങളുടെ ഭാരവുമായി വന്നെത്തുന്നവർക്ക് ആശ്വാസത്തിന്റെ അത്താണിയായി അദ്ദേഹം വർത്തിച്ചു. സങ്കടവുമായി വന്നവർ ആശ്വാസപ്പുഞ്ചിരി തൂകി തിരിച്ചുപോയി. കണ്ടുമുട്ടുന്നവരിലെല്ലാം നല്ല സൗഹൃദങ്ങളും സൃഷ്ടിച്ചു ബഷീർ. അതുകൊണ്ടുതന്നെ സംഘടനാ ചുറ്റുപാടുകൾക്ക് പുറത്തേക്കും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലവും സൗഹൃദങ്ങളും വ്യാപിച്ചു.
ആറോളം വീടുകൾ നൽകി ആശ്വാസത്തിന്റെ തണലായി കെ.കെ.എം.എയെ മാറ്റാൻ ഓരോ വർഷവും ബഷീർ പരിശ്രമിച്ചുകൊണ്ടിരുന്നതായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഭാരവാഹികൾ അനുസ്മരിച്ചു.
കെ.കെ.എം.എ കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കുവൈത്തിൽനിന്ന് ദുബൈയിലേക്ക് ജീവിതം പറിച്ചുനട്ടെങ്കിലും സാമൂഹിക പ്രവർത്തനങ്ങളിൽ പിറകോട്ടുപോയില്ല. അതിനിടയിലാണ് മരണം വന്ന് തിരികെവിളിച്ചത്. മരണത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി, കർണാടക സംസ്ഥാന കമ്മിറ്റി എന്നിവ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.