കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂർണം.
ഏപ്രിൽ 22 മുതലാണ് പുതിയ നിയമം നടപ്പാക്കുക. വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, വാഹനമോടിക്കാനുള്ള വ്യവസ്ഥകൾ, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവ ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഗതാഗത നിയമം.
മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മുന്നിലെ സീറ്റിൽ കുട്ടികളെ ഇരുത്തൽ, അമിതവേഗം, റെഡ് സിഗ്നൽ ലംഘനം എന്നിവ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തും. ഇത്തരം ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കാൻ 1,109 പുതിയ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം അധികൃതർ അറിയിച്ചു. ഇതില്‍ 413 നിരീക്ഷണ കാമറകൾ തെരുവുകളിലെ ഗതാഗത നിയന്ത്രണത്തിനും 421 ഫിക്സഡ് ട്രാഫിക് കാമറകൾ അമിതവേഗം നിരീക്ഷിക്കാനും 252 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ മറ്റ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവർത്തിക്കും. അബ്ദാലി റോഡ്, ജാബർ ബ്രിഡ്ജ്, ദോഹ ലിങ്ക്, അൽ-താവുൻ സ്ട്രീറ്റ്, ഫഹാഹീൽ റോഡ് എന്നിവിടങ്ങളിൽ അതോടൊപ്പം പോയിന്റ്-ടു-പോയിന്റ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
കാമറയുടെ കണ്ടെത്തലുകൾ ഓഡിറ്റ് ചെയ്ത ശേഷമാകും നിയമനടപടികൾ കൈക്കൊള്ളുക.
പുതിയ ഗതാഗത നിയമങ്ങൾ സംബന്ധിച്ച് കൂടുതൽ ബോധവത്കരണ പരിപാടികൾ ആരംഭിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.