കുവൈത്ത് സിറ്റി: ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് കുവൈത്ത് പ്രത്യേക ശ്രദ്ധ നൽകുന്നതായി സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല. സമൂഹത്തിലെ ഈ പ്രിയപ്പെട്ട വിഭാഗത്തോടുള്ള മാനുഷികവും സാമൂഹികവുമായ പ്രതിബദ്ധത രാജ്യം പുലർത്തിവരുന്നു. അവരെ സമൂഹത്തിലേക്ക് സംയോജിപ്പിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും, കഴിവുകൾ വർധിപ്പിക്കാനും, കുടുംബങ്ങളെ പിന്തുണക്കാനും അക്ഷീണം പ്രവർത്തിച്ചുവരുന്നതായും ഡോ.അംതാൽ അൽ ഹുവൈല പറഞ്ഞു.
ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു സാമൂഹിക -കുടുംബ -ബാല്യകാല കാര്യ മന്ത്രി. ഓട്ടിസം ബാധിച്ച വ്യക്തികളുടെ ആവശ്യങ്ങൾക്കും കഴിവുകൾക്കും അനുസൃതമായി പരിശീലനത്തിലും പുനരധിവാസ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇവർക്ക് പ്രത്യേക സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.
ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്നതിൽ വളരെയധികം പരിശ്രമിക്കുന്ന കുടുംബങ്ങൾക്ക് നന്ദിയും പൂർണ പിന്തുണയും പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ലോക ഓട്ടിസം ദിനം. പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സിനും ഓട്ടിസം ബാധിച്ച വ്യക്തികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്ന എല്ലാവർക്കും തന്റെ പിന്തുണയും ഡോ.അംതാൽ അൽ ഹുവൈല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.