കുവൈത്ത് സിറ്റി: ബി.ജെ.പി സര്‍ക്കാര്‍ ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുകയും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ പക്ഷപാത സമീപനം സ്വീകരിക്കുകയുമാണെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര സെക്രട്ടേറിയറ്റ്.
രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും മുസ്ലിം സമുദായവും വഖഫ് ബില്ലിനെതിരാണെന്ന യാഥാർഥ്യം വ്യക്തമാണ്. വഖഫ് നിയമം പരിഷ്കരിക്കണമെന്ന് രാജ്യത്ത് ഔദ്യോഗികമായ ഒരു മുസ്ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല എന്നിരിക്കെ ഇത് മുസ്ലിംകളുടെ ഗുണത്തിന് വേണ്ടിയാണെന്ന വാദം തെളിഞ്ഞ കാപട്യമാണ്.
നീതിയുടെയും മതനിരപേക്ഷതയുടെയും പക്ഷത്ത് ഒന്നിച്ചണിനിരക്കേണ്ട സഭാ നേതൃത്വം സംഘ്പരിവാറിന് ദാസ്യവേല ചെയ്യുന്നത് അപഹാസ്യമായ നിലപാടാണെന്നും ഐ.ഐ.സി വ്യക്തമാക്കി.
വഖഫ് ബില്ലിനെതിരെ സഭയില്‍ ഒറ്റക്കെട്ടായിനിന്ന ഇൻഡ്യ സഖ്യകക്ഷികളുടെ തീരുമാനം ആശാവഹമാണ്. മുസ്ലിം സമുദായത്തെ അപരവത്കരിക്കാൻ ബി.ജെ.പി കൊണ്ടുവരുന്ന ബില്ലിനെ പിന്തുണച്ചവർ രാഷ്ട്രത്തിന്റെ മതനിരപേക്ഷ നിലപാടിനെയാണ് തമസ്കരിച്ചിരിക്കുന്നത്.
രാജ്യത്തെ മുസ്ലിംകളെ പ്രഥമ ശത്രുക്കളായി കാണുന്ന സംഘ്പരിവാര്‍ പ്രത്യയശാസ്ത്ര അജണ്ടകള്‍ ഇവിടെ അവസാനിക്കും എന്നു നാം കരുതുന്നില്ല. ജനാധിപത്യപരമായ പ്രതിരോധങ്ങൾക്കും നിയമപരമായ പോരാട്ടങ്ങൾക്കും എല്ലാവരും പിന്തുണ നൽകേണ്ടതുണ്ടെന്നും യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ പ്രസ്താവനയിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.