കോഴിക്കോട്: ശസ്ത്രക്രിയയിൽ റെക്കോഡ് നേട്ടവുമായി ‘സൺറൈസ് ഹോസ്പിറ്റൽ’ ശൃംഖലയുടെ ചെയർമാനും സ്ഥാപകനുമായ ഡോ. ഹഫീസ് റഹ്മാൻ. ലാപ്രോസ്കോപിക് സർജറി, ഗർഭപാത്രം നീക്കം ചെയ്യുന്ന ഹിസ്ട്രക്ടമി, മറ്റ് സാധാരണ ശസ്ത്രക്രിയകൾ എന്നിവയടക്കമാണ് ഇദ്ദേഹം മൂന്നര പതിറ്റാണ്ട് നീളുന്ന സേവനത്തിനിടയിൽ രണ്ടുലക്ഷത്തോളം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. സർജറിയിൽ ഗുജറാത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം നിലവിൽ രാജ്യത്തെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമാണ്.
അടിവയറ്റിൽ പാടോ, രക്തനഷ്ടമോ ഇല്ലാത്ത വിധം ചെറിയ മുറിവിലൂടെ കാമറ പ്രവേശിപ്പിച്ച് നടത്തുന്ന ലാപ്രോസ്കോപിക് സർജറിയിലെ പ്രാഗത്ഭ്യത്തിനുള്ള അംഗീകാരമായി ഇദ്ദേഹത്തെ യു.എ.ഇയിലെ ആദ്യ ഇന്ത്യൻ ഫാക്കൽറ്റിയായി തിരഞ്ഞെടുത്തിരുന്നു. മെഡിക്കൽ രംഗത്ത് സൃഷ്ടിച്ച സേവനങ്ങൾ കണക്കിലെടുത്ത് അമേരിക്കയിലെ ‘ഡോക്ടർ രസാദ് പാസിക് അമേരിക്കൻ ജേണൽ ഓഫ് എൻഡോസ്കോപ്പി’യിൽ ഇദ്ദേഹത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
മലേഷ്യ, ദുബൈ, പാകിസ്താൻ, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കുപുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചശേഷം 2005ലാണ് ഇദ്ദേഹം കൊച്ചി ആസ്ഥാനമായി ‘സൺറൈസ് ഹോസ്പിറ്റൽ’ ശൃംഖലക്ക് തുടക്കമിട്ടത്.
നിലവിൽ ഗൈനക്ക് എൻഡോസ്കോപ്പി സൊസൈറ്റിയായ ‘ഇമേജി’ ന്‍റെ സ്ഥാപക ഉപാധ്യക്ഷനായ ഡോ. ഹഫീസ് റഹ്മാൻ നേരത്തെ ഇന്ത്യൻ എൻഡോസ്കോപ്പി ഫോറം സെക്രട്ടറി, ‘ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ’യുടെ ചെയർമാൻ, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.