ദോഫാർ ഖരീഫ് പുസ്തകമേള 2024ന് സലാലയിൽ തുടക്കമായപ്പോൾ
മസ്കത്ത്: അക്ഷര പ്രേമികൾക്ക് വായനയുടെ പുതിയ വാതായനം തുറന്ന് ദോഫാർ ഖരീഫ് പുസ്തകമേള 2024ന് സലാലയിൽ തുടക്കമായി. ദോഫാർ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഷിറ അൽജനൂബ് എക്സിബിഷൻസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പരിപാടി താഖ വാലി ശൈഖ് താരിഖ് ബിൻ ഖാലിദ് അൽ ഹിനായിയുടെ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്.
ഒമാനിൽനിന്നും വിദേശത്തുനിന്നുമുള്ള ഏകദേശം 20 പ്രസിദ്ധീകരണ സ്ഥാപനങ്ങളും ലൈബ്രറികളും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങളാണ് ഇത്തവണത്തെ മേളയിലുള്ളത്. വിനോദസഞ്ചാരികൾ കൂടുതലുള്ള ഖരീഫ് സീസണിൽ പുസ്തകോത്സവം നടത്താൻ പറ്റുന്നത് മികച്ച അവസരമാണെന്ന് ദോഫാർ ഖരീഫ് ബുക്ക് ഫെയർ സൂപ്പർവൈസർ സലേം ബിൻ മുഹമ്മദ് അൽ യാഫെയ് പറഞ്ഞു.
വിവിധ ജനസംഖ്യാ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പ്രസിദ്ധീകരണങ്ങൾ വിപുലമായ പ്രേക്ഷകരെ മേള ആകർഷിക്കും. പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം അടുത്തറിയുന്നതിനോടൊപ്പം സന്ദർശകർക്ക് വൈവിധ്യമാർന്ന സാംസ്കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കാം.
റൈറ്റേഴ്സ് അസോസിയേഷന്റെ ദോഫാർ ഗവർണറേറ്റ് ബ്രാഞ്ച്, അൽ ജാസർ സോഷ്യൽ ഡെവലപ്മെന്റ് അസോസിയേഷൻ, ഒമാനി പത്രമായ അൽ റോയ, ഇത്ര കൾച്ചറൽ ഇനിഷ്യേറ്റീവ് എന്നിവരുടെ സെമിനാറുകളും ശിൽപശാലകളും മറ്റു പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ഞങ്ങൾ ഇവിടെ ഒമാനിൽ ഒരു എക്സിബിഷനിൽ പങ്കെടുക്കുന്നതെന്ന് ഈജിപ്ഷ്യൻ അക്കാദമിക് സെന്ററിനെ പ്രതിനിധീകരിച്ച് ഡോ. ഹംദി മുഹമ്മദ് അബ്ദുൽ അസീസ് പറഞ്ഞു. 12 ദിവസത്തെ പരിപാടി വായനക്കാരുമായി ബന്ധപ്പെടാനും സന്ദർശകരുടെ സാംസ്കാരികവും ബൗദ്ധികവുമായ ജീവിതത്തെ സമ്പന്നമാക്കുന്നതിന് ഞങ്ങളുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കാനും വിലപ്പെട്ട അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.