ഖരീഫ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദോഫാർ ഖരീഫ് സീസണിൽ പ്രവാസികളെ നിയമിക്കുന്നതിന് തൊഴിലുടമകൾക്ക് താൽക്കാലിക വർക്ക് പെർമിറ്റുകൾ ലഭ്യമാണെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിൽ വിപണിയെ കാര്യക്ഷമമാക്കുന്നതിനും, സീസണിലെ തൊഴിൽ ഡിമാൻഡ് നേരിടുന്നതിന് ബിസിനസുകളെ പിന്തുണക്കുന്നതിനും, രേഖകളില്ലാത്ത പ്രവാസി തൊഴിലാളികളുടെ തൊഴിൽ തടയുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഖരീഫ് സീസണിൽ പ്രവാസി തൊഴിലാളികളെ പ്രത്യേകമായി കൊണ്ടുവരുന്നതിനായി തൊഴിലുടമകൾക്കും ബിസിനസുകൾക്കും ഈ താൽക്കാലിക പെർമിറ്റുകൾ നൽകുമെന്ന് മന്ത്രാലയം അറിയിച്ചു. ടൂറിസം കാലയളവിൽ വർധിച്ചുവരുന്ന മനുഷ്യശക്തിയുടെ ആവശ്യകത നിറവേറ്റുന്നതിന് ബിസിനസുകൾക്ക് നിയമപരമായ ഒരു വഴി നൽകുക എന്നതാണ് ലക്ഷ്യം.
നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം ജൂൺ 21 നും സെപ്റ്റംബർ 21 നും ഇടയിൽ ഏകദേശം 1,048,000 സന്ദർശകരാണ് ഖരീഫ് സീസണിനോടനുബന്ധിച്ച് എത്തിയത്. 2023 ലെ ഇതേ കാലയളവിൽ ഇത് 962,000 സന്ദർശകരായിരുന്നു. ഒമ്പത് ശതമാനത്തിന്റെ വർധനവാണ് സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞവർഷമുണ്ടായിരിക്കുന്നത്.
വർക്ക് പെർമിറ്റുകൾക്കു പുറമേ, തിരക്കേറിയ ടൂറിസ്റ്റ് സീസണിൽ മേഖലയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന താൽക്കാലിക പ്രവർത്തനങ്ങളുമായി ഈ സംരംഭം യോജിക്കുന്നു. വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം കണക്കിലെടുത്ത് മേഖലയിലെ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, സേവന മേഖലകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
നിയമവിരുദ്ധ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യമായ നിയമലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ തൊഴിലുടമകളെ സഹായിക്കുക എന്നതിനാണ് താൽക്കാലിക വർക്ക് പെർമിറ്റുകൾ നൽകുന്നത്. പൈതൃക-ടൂറിസം മന്ത്രാലയം, ദോഫാർ മുനിസിപ്പാലിറ്റി, ഒമ്രാൻ ഗ്രൂപ എന്നിവയുമായി സഹകരിച്ച് വ്യൂ പോയന്റുകൾ, കടൽത്തീര വികസനങ്ങൾ, വിനോദ പാർക്കുകൾ എന്നിവയുൾപ്പെടെ നിരവധി പുതിയ പദ്ധതികൾ ഗവർണറേറ്റിൽ നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.