ഹബ്ത മാർക്കറ്റുകളിലൊന്ന്
മസ്കത്ത്: റമദാൻ അവസാന നാളുകളിലേക്ക് നീങ്ങിയതോടെ വിവിധ ഗവർണറേറ്റുകളിൽ ഈദ് ഹബ്തകൾ ഉയർന്ന് തുടങ്ങി. പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ, മറ്റു സാധനങ്ങളും വാങ്ങാൻ ആളുകൾ വരും ദിവസങ്ങളിൽ ഈ പരമ്പരാഗത ചന്തകളിലേക്ക് ഒഴുകി തുടങ്ങും. രാജ്യത്തിന്റെ തനത് പാരമ്പര്യങ്ങളിൽപെട്ട ഒന്നാണ് ഹബ്ത മാർക്കറ്റുകൾ.
നോമ്പ് അവസാന പത്തിലാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പെരുന്നാളിനോട് അനുബന്ധിച്ച് ഇത്തരം ചന്തകൾ ഉയരുക. കന്നുകാലികൾ അടക്കം പെരുന്നാളിന് ജനങ്ങൾക്ക് വേണ്ട എല്ലാ വസ്തുക്കളും ലഭിക്കുന്ന തുറന്ന ചന്തയിലൂടെ ലഭിക്കും. സൂര്യോദയം മുതൽ രാവിലെ പതിനൊന്ന് വരെയും ചിലയിടങ്ങളിൽ ഉച്ചക്ക് ഒരു മണി വരെയുമായിരിക്കും ഹബ്തയുണ്ടാകുക. ഹബ്ത നടക്കുന്ന വിലായതിൽ നിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽ നിന്നും ജനങ്ങളെത്തും. ബൗശർ, നഫായിൽ, ഫഞ്ച, ഇബ്ര, വാദി ബനീ ഖാലിദ്, അൽ തബ്തി, അൽ യഹ്മാദി അൽ ഹംറ, നിസ്വ, റുസ്തഖ്, സമാഇൽ (സുറൂർ), സൂർ, വാദി അൽ മആവിൽ, ഖാബൂറ, അൽ മിന്തരിബ്, ജഅലാൻ ബനീ ബൂ അലി, സുവൈഖ്, ബഹ്ല, ബർക, ജഅലാൻ ബനീ ബു ഹസൻ, നഖൽ, സീബ്, അൽ ഖാബിൽ, അൽ കാമിൽ അൽ വാഫി, അൽ ഖാബിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹബ്ത മാർക്കറ്റുകൾ സാധാരണ നിലയിൽ നടന്നുവരുന്നത്.
കന്നുകാലികളെയും മറ്റും വളർത്തുന്നവർക്ക് നല്ല വിലക്ക് ഉരുക്കളെ വിൽക്കാനുള്ള അവസരം കൂടിയാണിത്. പണ്ട് മുതലേയുള്ള ശീലമായത് കൊണ്ട് റമദാൻ അവസാന ഘട്ടത്തിലാണ് ജനങ്ങൾ മാർക്കറ്റ് സന്ദർശിക്കാൻ കാത്തിരിക്കുക. കുട്ടികൾക്ക് ഒമാനി പാരമ്പര്യങ്ങളെ കുറിച്ച് ആധികാരികമായ മനസ്സിലാക്കികൊടുക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ഹബ്ത മാർക്കറ്റുകൾ. അതുകൊണ്ടുതന്നെ പുതുതലമുറയെ കൂട്ടിയാണ് ഒമാനികൾ ഇത്തരം മാർക്കറ്റുകളിൽ എത്തും. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കന്നുകാലികളെയും ആടുകളെയും പശുക്കളെയും ഒട്ടകങ്ങളെയും വാങ്ങാൻ ആളുകൾ എത്തും.
കന്നുകാലികളെ വാങ്ങാൻ ഹബ്തയിൽ പോകുന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് ഇബ്രി വിലായത്തിലെ ഇബ്രാഹിം അൽ സഈദി പറഞ്ഞു. ഈദ് ഹബ്തകളിൽ പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ നിരവധി കന്നുകാലികളെ തെരഞ്ഞെടുക്കാനാവും. പലപ്പോഴും വിലപേശി കന്നുക്കാലികളെ മേടിക്കാൻ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. തുറന്ന ഇടങ്ങളിലോ ഈത്തപ്പനകൾ, മാവ്, ഗാഫ് മരം എന്നിവയുടെ തണലിലോ കോട്ടകൾക്കും മാളികൾക്കും സമീപമോ ആണ് സാധാരണ ഹബ്ത മാർക്കറ്റുകൾ കണ്ടുവരുന്നത്. സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളുമെല്ലാം സജീവമണെങ്കിലും ഹബ്ത സന്ദർശിക്കാതെ തങ്ങളുടെ പെരുന്നാളുകൾ പൂർണമാകില്ലെന്നാണ് സ്വദേശികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.