മസ്കത്ത്: യു.എൻ ജനറൽ അസംബ്ലിയുടെ 79ാമത് സെഷന്റെ ഭാഗമായി നടന്ന ഗൾഫ്-യു.എസ് മന്ത്രിതല യോഗത്തിൽ ഒമാൻ പങ്കെടുത്തു. ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് നയിച്ചത്.
ന്യൂയോർക്കിൽ നടന്ന കൂടിക്കാഴ്ചയിൽ ഗൾഫ് രാജ്യങ്ങളിലെയും അമേരിക്കയിലെയും മന്ത്രിമാർ പ്രധാന പ്രാദേശിക വിഷയങ്ങളിൽ അഭിപ്രായമറിയിച്ചു. ഫലസ്തീൻ വിഷയത്തിലും ഗസ്സയിൽ അടിയന്തര വെടിനിർത്തലിന്റെ ആവശ്യകതയിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചർച്ച. ലബനാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെയും യോഗം വിലയിരുത്തി. സംഘർഷങ്ങളുടെ തീവ്രത കുറക്കേണ്ടതിന്റെ പ്രാധാന്യവും അത് തടയുന്നതിന്റെ ആവശ്യകതയെയും യോഗത്തിൽ ഓരോ അംഗങ്ങളും ഊന്നിപ്പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരവും സമാധാനവും പുനഃസ്ഥാപിക്കുന്നത് അത്യന്താപേക്ഷികമാണെന്ന് വ്യക്തമാക്കിയ നേതാക്കൾ ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് സമഗ്രമായ പരിഹാരം ആവശ്യമാണെന്നും വിശദമാക്കി. രാഷ്ട്രീയ ആശങ്കകൾക്ക് പുറമേ, ഗൾഫ് രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധം, സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവ മന്ത്രിമാർ അവലോകനം ചെയ്തു. സംഘർഷങ്ങളുണ്ടാക്കുന്ന വെല്ലുവിളികളും യുദ്ധങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. മേഖലയിലുടനീളം സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിന് സഹകരണത്തിന്റെ പ്രാധാന്യത്തെ യോഗം അടിവരയിട്ടു.
മിഡിലീസ്റ്റ് നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന നിർണായക ഘട്ടത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഗൾഫ് രാജ്യങ്ങളും യു.എസും സുപ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.