മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 25പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പൊലീസാണ് ഇവരെ പിടികൂടിയത്. ഇവർ രാജ്യത്തേക്ക് കടക്കാൻ ഉപയോഗിച്ച ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവർക്കെതിരെ റോയൽ ഒമാൻ പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഒമാൻ ഫോറിനേഴ്സ് റെസിഡൻസി നിയമം അനുസരിച്ച്, അനധികൃതമായി പ്രവേശിക്കുന്നയാൾക്ക് ഒരു മാസത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവും 100നും 500 റിയാലിനും ഇടയിൽ പിഴയും ലഭിക്കും. ഇത്തരക്കാരെ ജോലിക്കോ താമസ സൗകര്യം നൽകുകയോ ചെയ്യുന്നവർക്ക് 1000-2,000 റിയാലിന് ഇടയിൽ പിഴയും ഏകദേശം 10 മുതൽ ഒരുമാസംവരെ തടവും ലഭിക്കും.
യാതൊരു രേഖകളുമില്ലാതെ ഒരാളെ താമസിപ്പിക്കുകയോ, ജോലിക്കെടുക്കുകയോ ചെയ്യുന്നതിലെ അപകടങ്ങളെക്കുറിച്ച് അധികൃതർ ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നുണ്ട്. ഒരു നുഴഞ്ഞുകയറ്റക്കാരനെ അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ, നാടുകടത്തുന്നതിനായി അവരുടെ എംബസികളുമായി ബന്ധപ്പെടുന്നതിന് പുറമെ നിയമപരമായ നടപടിക്രമങ്ങൾക്കായി അദ്ദേഹത്തെ ഉടൻ റഫർ ചെയ്യുമെന്നും ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.