റഷീദിന് നാട്ടിലേക്കുള്ള യാത്ര ടിക്കറ്റ് ഒ.ഐ.സി.സി ഒമാൻ ഇബ്ര അധികൃതർ കൈമാറുന്നു
മസ്കത്ത്: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയെ ഒ.ഐ.സി.സി ഒമാൻ ഇബ്രയുടെ സഹായത്താൽ നാട്ടിലെത്തിച്ചു. പാപ്പിനിശ്ശേരി വട്ടക്കണ്ടി റഷീദ് ആണ് കഴിഞ്ഞ ദിവസം തുടർചികിത്സക്കായി നാടണഞ്ഞത്.
നാലു മാസം മുമ്പ് ഇബ്ര വാദിനാമിലെ മത്സ്യവിൽപന സ്റ്റാളിൽ ജോലിക്കായി എത്തിയ ഇദ്ദേഹം ജോലിക്കിടെ കാൽ വഴുതി വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ദൈനംദിന കാര്യങ്ങൾപോലും പരസഹായമില്ലാതെ നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റഷീദിന് ഇതിനിടെ ജോലിയും നഷ്ടപ്പെട്ടു.
സംഭവം അറിഞ്ഞ റഷീദിനെ ഒ.ഐ.സി.സി ഇബ്ര ഏറ്റെടുത്തു. 15 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഭേദമാകാത്തതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം നാട്ടിലേക്ക് അയക്കുകയുമായിരുന്നു.
വിമാന ടിക്കറ്റും ചികിത്സ ചെലവും നൽകിയാണ് ഒ.ഐ.സി.സി ഇബ്ര റഷീദിനെ നാട്ടിലേക്ക് യാത്രയാക്കിയത്. ഒ.ഐ.സി.സിയുടെ പ്രവാസികൾക്കായുള്ള ‘കൂടണയുംവരെ കൂടെയുണ്ട്’ എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി നൽകിയ വിമാന ടിക്കറ്റ് ഇബ്ര റീജനൽ പ്രസിഡന്റ് ജിനോയി സ്കറിയയും ചികിത്സ ധനസഹായം മുൻ പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ തോമസ് ചെറിയാനും കൈമാറി.
സീനിയർ കോൺഗ്രസ് നേതാവ് എം.ജെ. സലീം, ഒ.കെ. ഷമിം, റൻജി തോമസ്, വാഴയിൽ കാസിം, ലിജു വർഗീസ്, ബിബിൻ ജോർജ്, ബാലാജി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.