കർവ മോട്ടോഴ്സ് ഫാക്ടറി
മസ്കത്ത്: ഈ വർഷം വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് എഴുന്നൂറിലധികം വാഹനങ്ങൾ കയറ്റുമതി ചെയ്യാനായി കർവ മോട്ടോഴ്സ് ഒരുങ്ങുന്നു. പ്രാദേശിക റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ കർവ മോട്ടോഴ്സിന്റെ സി.ഇ.ഒ ഇബ്രാഹിം ബിൻ അലി അൽ ബലൂഷിയാണ് ഇക്കാര്യം പറഞ്ഞത്. ജി.സി.സി വിപണിയിൽ വിപുലീകരണം ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തുന്നത്. സമീപകാലത്ത്, ഇറാഖ്, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2023ൽ, കർവ മോട്ടോഴ്സ് അമേരിക്കയിലേക്ക് 180 വാഹനങ്ങൾ കയറ്റുമതി ചെയ്തു. 2024ൽ ഇത് 237 ആയി വർധിച്ചു. കമ്പനി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ഈ വർഷം 700ലധികം വാഹനങ്ങളുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞത് 300 വാഹനങ്ങളുടെ വാർഷിക കയറ്റുമതിക്കായി ഒരു ക്ലയന്റുമായി അഞ്ചു വർഷത്തെ കരാർ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഞങ്ങൾ കരാറുകളിൽ എത്തിയിട്ടുണ്ടെന്ന് ബലൂഷി കൂട്ടിച്ചേർത്തു.
ഒമാന്റെയും ഖത്തറിന്റെയും സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്സ്. കമ്പനിയുടെ 70 ശതമാനം ഓഹരി ഖത്തകർ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടിനും 30 ശതമാനം ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കുമാണുള്ളത്. കർവ മോട്ടോഴ്സിന് ബസ് നിർമ്മാണത്തിൽ പ്രത്യേകമായ ഒരു ഫാക്ടറിയുണ്ട്.
പ്രതിവർഷം ശരാശരി 600 ബസുകൾ ഇവിടെ നിർമിക്കുന്നുണ്ട്. 2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ൽ ഉൽപാദനം ആരംഭിച്ചു. വിവിധതരം സിറ്റി ബസുകൾ, സ്കൂൾ ബസുകൾ, ദീർഘദൂര ബസുകൾ, ലക്ഷ്വറി ബസുകൾ എന്നിവ നിർമ്മിക്കുന്നു.
ദുകത്ത പ്രത്യേക സാമ്പത്തിക മേഖലയിൽ 600,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്. ഒമാനിൽ കവചിത വാഹനങ്ങളുടെ നിർമാണത്തിനും കമ്പനി കഴിഞ്ഞ വർഷം കരാറിലെത്തിയിരുന്നു. ദ ആർമർഡ് ഗ്രൂപ്പുമായി (ടാഗ്) സഹകരണ, നിർമാണ സേവന കരാറിലാണ് ഒപ്പുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.