മസ്‌കത്ത്: മണി എക്‌സ്‌ചേഞ്ച് വിഭാഗത്തില്‍ ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ് ആയി ലുലു എക്‌സ്‌ചേഞ്ച് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ നേട്ടം ലുലു എക്‌സ്‌ചേഞ്ച് സ്വന്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ പിന്തുണയും വിശ്വാസവുമാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
കേവലം ധനകാര്യ സേവന ദാതാവ് എന്നതില്‍ നിന്ന് ഒമാനി സമൂഹത്തിന്റെ അവിഭാജ്യ ഘടകം എന്ന പദവിയിലേക്ക് ലുലു എക്‌സ്‌ചേഞ്ച് വളര്‍ന്നുവെന്നും ഇത് കാണിക്കുന്നു. വിശ്വസ്തവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ധനകാര്യ സേവനങ്ങള്‍ നിരന്തരം നല്‍കുന്നതിലെ പ്രതിബദ്ധതയാണ് ബ്രാന്‍ഡിന്റെ ഈ നേട്ടത്തിന് പിന്നില്‍.
രാജ്യത്തുടനീളമുള്ള മുന്‍നിര ബ്രാന്‍ഡുകള്‍ക്കുള്ള പൊതുജന വിശ്വാസം അംഗീകരികാരാമയി മസ്‌കത്ത് ഡെയ്‌ലിയാണ് ഒമാന്റെ വിശ്വസ്ത ബ്രാന്‍ഡ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ച ബ്രാന്‍ഡുകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ബ്രാന്‍ഡുകളുടെ വിശ്വസ്തത, മികവിനുള്ള പ്രതിബദ്ധത അടക്കമുള്ളവ പരിശോധിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വോട്ടെടുപ്പിലൂടെ അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുന്നത്. ഇത്തവണ 52 വിഭാഗങ്ങളിലായി പത്ത് ലക്ഷം ഉപഭോക്താക്കളാണ് വോട്ട് ചെയ്തത്.
ഒമാന്‍ പ്രൊമോഷണല്‍ ഐഡന്റിറ്റിക്കുള്ള ടെക്‌നിക്കല്‍ ടീം അംഗം സയ്യിദ് ഡോ. ഫാരിസ് ബിന്‍ തുര്‍ക്കി അല്‍ സഈദില്‍നിന്ന് ലുലു എക്‌സ്‌ചേഞ്ച് ഒമാന്‍ ജനറല്‍ മാനേജര്‍ ലതീഷ് വിചിത്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഒമാനൈസേഷന്‍- ഗവണ്‍മെന്റ് റിലേഷന്‍സ് മേധാവി മുഹമ്മദ് അല്‍ കിയൂമി പങ്കെടുത്തു.
തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന് ഉപഭോക്താക്കള്‍ക്ക് ലുലു എക്‌സ്‌ചേഞ്ച് ഒമാന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹാമിദ് ബിന്‍ അലി അല്‍ ഗസ്സാലി നന്ദി പറഞ്ഞു. തുല്യതയില്ലാത്ത സേവനം ഉപഭോക്താക്കള്‍ക്ക് എപ്പോഴും നല്‍കുകയാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളിലുള്ള ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിന്റെ യഥാര്‍ഥ പ്രതിഫലനമാണ് ഒരിക്കല്‍ കൂടി ഈ അവാര്‍ഡ് നേടാന്‍ തങ്ങളെ പ്രാപ്തരാക്കിയതെന്ന് ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ലതീഷ് വിചിത്രന്‍ പറഞ്ഞു. 46 സെന്ററുകളുള്ള ലുലു എക്‌സ്‌ചേഞ്ച് മേഖലയിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ച് സ്ഥാപനമാണ്. ലുലു മണി എന്ന പേരില്‍ മൊബൈല്‍ ആപ്പുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.