മസ്കത്ത്: ഓണാഘോഷ പരിപാടികളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മാവേലിയുടെ സാന്നിധ്യം. മഹാബലിയുടെ കൂടെ സെൽഫി യെടുക്കാനും അനുഗ്രഹം നേടാനും മലയാളികൾ മത്സരിക്കുന്ന കാഴ്ച ഓണാഘോഷ പരിപാടികളിൽ പതിവാണ്. മസ്കത്തിൽ ആദ്യകാലങ്ങളിൽ പ്രമുഖ സംഘടനകൾക്ക് കീഴെ മാത്രം നടന്നുവന്നിരുന്ന ഓണാഘോഷ പരിപാടികൾ കുറേയേറെ വർഷങ്ങളായി കുടുംബ കൂട്ടായ്മ്മകളും നാട്ടിലെ പ്രമുഖ കോളജ് അലൂമിനികളുടെയും നേതൃത്വത്തിൽ ഇപ്പോൾ സജീവമാണ്.
മഹാബലി വേഷങ്ങളിൽ ഏറെ മാറ്റം വന്ന ഒരു സാഹചര്യത്തിലാണ് രണ്ടര പതിറ്റാണ്ടായി മഹാബലി വേഷമൊരുക്കി വേദികളിൽ നിന്നും വേദികളിലേക്ക് കലാകാരന്മാരെ അണിയിച്ചൊരുക്കുന്ന കവിയും നാടക പ്രവർത്തകനുമായ പത്മനാഭൻ തലോറ ശ്രദ്ധേയനാകുന്നത്.
96-97 വർഷത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ ഓണാഘോഷ പരിപാടിയിൽ തുടങ്ങി ഒട്ടനവധി ലേബർ ക്യാമ്പുകളിലും കുടുംബകൂട്ടായ്മകളിലും മലയാളികളെ കൂടാതെ ഇതര സംസ്ഥാനക്കാരെ കൂടെ മഹാബലിയായി അണിയിച്ചൊരുക്കാൻ അവസരം കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
മസ്കത്തിൽ ദീർഘകാലം നാടക സംവിധാനം, മേക്കപ്പ്, കുട്ടികളുടെ ക്യാമ്പുകൾ എന്നിവക്ക് നേതൃത്വം നൽകുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ഇദ്ദേഹം ആവേശത്തോടെ അയവിറക്കുന്ന അനുഭവം മസ്കത്തിൽ സ്വകാര്യ ടി.വിയുടെ ആദ്യത്തെ മെഗാ ഷോ അല്ഫലാജ് ഓഡിറ്റോറിയത്തിൽ നടന്നപ്പോൾ മഹാബലി വേഷം ഒരുക്കാനായതാണ്.
ഇന്ന് മസ്കത്തിൽ അറിയപ്പെടുന്ന മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ സാരഥി മനോഹരൻ ഗുരുവായൂരാണ് മഹാബലി വേഷമായി രംഗത്തെത്തിയിരുന്നത്. ഇന്ന് ആവശ്യത്തിന് വേഷഭൂഷാദികൾ വാടകക്ക് ലഭിക്കുന്നുണ്ടെങ്കിലും ആദ്യകാലത്ത് തെർമോകോൾ ഉപയോഗിച്ച് കിരീടവും മറ്റു ഡെക്കറേഷൻ സാധനങ്ങൾ ഉപയോഗിച്ച് ആഭരണങ്ങളും വർണവസ്ത്രങ്ങൾ കൊണ്ട് ഉടുത്തു കെട്ടി വസ്ത്രവിധാനങ്ങളും ചെയ്ത് ഒരു വലിയ സമയം തന്നെ മേക്കപ്പിനായി ചെലവഴിക്കേണ്ടിവന്നിരുന്നുവെന്ന് അദ്ദഹം പറയുന്നു.
പഴയ വേഷഭൂഷാദികൾ പുതിയ ഫാൻസി മെറ്റീരിയലുകൾക്ക് വഴിമാറുകയും വിഗ്ഗും കുണ്ഡലങ്ങളും ഇല്ലാതെ ഒരു കിരീടം മാത്രമായി പലയിടത്തും മഹാബലി വേഷം മാറിപ്പോവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ നാടക പ്രവർത്തനത്തിൽ വർഷങ്ങളോളം പങ്കെടുത്തതിന്റെ അനുഭവ പരിചയവും അമേച്വർ കലാസമിതി പ്രസ്ഥാനത്തിന്റെ ഭാഗമായി തലോറ എ.കെ.ജി സ്മാരക കലാസമിതിയും ജേഷ്ഠൻ മുത്തു കൃഷ്ണൻ ആചാര്യൻ നൽകിയ പരിശീലനവുമാണ് മേക്കപ്പ് രംഗത്ത് മുന്നേറാൻ കരുത്തായത് എന്ന് അദ്ദേഹം കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.