മസ്കത്ത്: നിർദിഷ്ട മുസന്ദം വിമാനത്താവളത്തിന്റെ അന്തിമ രൂപകൽപന പൂർത്തിയായി. ടെൻഡർ പ്രക്രിയ ആരംഭിക്കുന്നതിനുള്ള തന്ത്രം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സയീദ് ബിൻ ഇബ്രാഹിം അൽ ബുസൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെക്കു വടക്ക് ബാത്തിന, ദാഖിലിയ, മുസന്ദം എന്നിവ ഉൾപ്പെടുന്ന ഗവർണറേറ്റുകളുടെ വികസനത്തെക്കുറിച്ച് അടുത്തിടെ നടന്ന ചർച്ചയിലാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്
വിമാനത്താവളം 2028 രണ്ടാം പകുതിയോടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിലെ ഖസബ് വിമാനത്താവളത്തിന് നിരവധി പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാത്താവളത്തിന് ഏറെ സാധ്യതയാണ് അധികൃതർ കണക്കുകൂട്ടുന്നത്. ക്രൂസ് ടൂറിസ്റ്റുകളുൾപ്പെടെ പ്രതിവർഷം 2,00,000ലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുസന്ദത്തിന് കഴിയുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. മികച്ച എയർ കണക്റ്റിവിറ്റി ഉപയോഗിക്കുകയാണെങ്കിൽ ഇത് ഇരട്ടിയാക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
ഡിസൈനുകൾ നടപ്പിലാക്കാൻ 18 മാസം, നിർമാണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ മൂന്നുവർഷം, രണ്ടാം ഘട്ട നിർമാണം നടപ്പിലാക്കാൻ 18 മാസവുമാണ് എയർപോർട്ട് പദ്ധതിയുടെ സമയപരിധി കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ എയർബസ് 319, ബോയിങ് 737 വിമാനങ്ങൾ ഉപയോഗിക്കുന്നതിന് 45 മീറ്റർ വീതിയിൽ റൺവേ നിർമിക്കും. പ്രതിവർഷം 2,50,000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പാസഞ്ചർ കെട്ടിടം, എയർ ട്രാഫിക് കൺട്രോൾ ടവർ, 2,520 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റൺവേ, ടാക്സിവേകൾ, ഫയർ സ്റ്റേഷൻ, ഉപകരണങ്ങൾ നന്നാക്കുന്ന കടകൾ, മറൈൻ റെസ്ക്യൂ സ്റ്റേഷൻ, വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലങ്ങൾ എന്നിവയും ഒരുക്കും. രണ്ടാം ഘട്ടത്തിൽ, എയർബസ് 330, 350, ബോയിങ് 787, 777 എന്നിവയെ ഉൾക്കൊള്ളാനായി റൺവേ 3,300 മീറ്ററായി വികസിപ്പിക്കും. ടാക്സിവേകളുടെയും വിമാനങ്ങൾക്കായുള്ള പാർക്കിങ് സ്ഥലങ്ങളുടെയും എണ്ണം വർധിപ്പിക്കുന്നതിന് പുറമേ എയർക്രാഫ്റ്റ് ഐസൊലേഷൻ യാർഡും ടെർമിനൽ കെട്ടിടവും നിർമിക്കും.
കഴിഞ്ഞ വർഷം മുസന്ദം ഗവർണറേറ്റിൽ ഒമാൻ കൗൺസിൽ, മുനിസിപ്പൽ കൗൺസിലിലെ ചില അംഗങ്ങൾ, ശൈഖുമാർ, വിശിഷ്ടാതിഥികൾ, വ്യവസായികൾ എന്നിവരുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ കൂടിക്കാഴ്ചയിൽ ഗവർണറേറ്റിനെ പ്രാദേശിക, അന്തർദേശീയ വിമാനങ്ങളുമായി ബന്ധിപ്പിക്കുന്ന കാര്യം ഊന്നിപ്പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.