മസ്കത്ത്: മുസന്ദം വിന്റർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് നവംബർ മുതൽ അടുത്ത വർഷം ഏപ്രിൽ വരെ നടക്കും. ഡബ്ല്യു ഹോട്ടലിൽ നടന്ന പ്രത്യേക പരിപാടിയിൽ മുസന്ദം ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയാണ് പ്രഖ്യാപനവും നടത്തിയത്.
ഒമാന്റെ വടക്കേ അറ്റത്തുള്ള ഉപദ്വീപിന്റെ തനത് സൗന്ദര്യവും സംസ്കാരവും ആഘോഷിക്കുന്ന മുസന്ദം വിന്ററിന്റെ ഈ പതിപ്പ് മുമ്പത്തേക്കാൾ മികച്ചതാക്കാനാണ് അധികൃതരുടെ ശ്രമം. പരിപാടിക്കായി മുസന്ദം ഗവർണർ ഒന്നിലധികം കമ്പനികളുമായി നിരവധി കരാറുകളിലും ഒപ്പുവെച്ചു. ദേശീയ തലത്തിലും ആഗോള തലത്തിലും എല്ലാവരും ഉറ്റുനോക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി മുസന്ദത്തെ മാറ്റുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
വിന്റർ സീസണെ ഗംഭീരമായി വരവേൽക്കാൻ ഗവർണറേറ്റിലെ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, റിയാദ, ഒമാൻ ഫുട്ബാൾ അസോസിയേഷൻ, ഒമ്രാൻ ഗ്രൂപ്, നാമ ഗ്രൂപ് എന്നിങ്ങനെ ഒമാനിലെ ചില പ്രമുഖ സ്ഥാപനങ്ങളുമായി കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ഒരു വിനോദസഞ്ചാര കേന്ദ്രമായി മുസന്ദത്തെ ഉയർത്തുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തം ഈ കരാറുകൾ അടിവരയിടുന്നു. ഇതോടൊപ്പം ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് കമ്പനികൾക്ക് സംഭാവന നൽകാനും അവസരമുണ്ട്.
ഖിതാഫ് മുസന്ദത്തോടനുബന്ധിച്ച് നടക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങൾക്കും ഓഫറുകൾക്കും മാർക്കറ്റിങ്ങും പ്രമോഷൻ ക്യാമ്പെയ്നുകളും അത്യന്താപേക്ഷികമാണ്. വരാനിരിക്കുന്ന സീസണോടനുബന്ധിച്ചുള്ള പരിപാടികളോട് സഹകരിക്കാൻ താൽപ്പര്യമുള്ള കമ്പനികൾക്ക് വിവിധ സ്പോൺസർഷിപ്പ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ബ്രാൻഡുകളെ മുസന്ദം സീസണുമായി സംയോജിപ്പിച്ച് കൊണ്ടുപോവുകയും സ്ഥാപനങ്ങൾക്കടക്കം പ്രചാരം നേടിക്കൊടുക്കുന്നതുമായിരിക്കും ഇതിന്റെ സവിശേഷത.
മലകയറ്റം, മൗണ്ടൻ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, കയാക്കിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ പ്രദേശമാണ് മുസന്ദം. ഒമാൻ ഉൾക്കടലിലെ സ്നോർക്കെലിങ്ങിലൂടെയും സ്കൂബ ഡൈവിങ്ങിലൂടെയും പ്രദേശത്തെ സമ്പന്നമായ സമുദ്രജീവികളെ പര്യവേക്ഷണം ചെയ്യാം.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മാത്രമുള്ളതല്ല മുസന്ദം, പുരാതന കോട്ടകളും പരമ്പരാഗത ഗ്രാമങ്ങളും തിരക്കേറിയ സൂക്കുകളും ഒമാന്റെ ഭൂതകാലത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കും. പരമ്പരാഗത ഒമാനി കലാരൂപങ്ങളും കരകൗശല വസ്തുക്കളും പ്രാദേശിക വിഭവങ്ങളും ഫെസ്റ്റിവലിൽ അവതരിപ്പിക്കുകയും ചെയ്യും. ഇത് ഒമാനി പൈതൃകത്തെ സന്ദർശകർക്ക് അനുഭവിക്കാനുള്ള അവസരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.