മസ്കത്ത്: അസർബൈജാൻ ബാക്കുവിൽ നടന്ന ജി.സി.സി-അസർബൈജാൻ സാമ്പത്തിക ഫോറത്തിന്റെ രണ്ടാം പതിപ്പിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയാണ് സംബന്ധിച്ചത്.
‘സുസ്ഥിരത, നിക്ഷേപം, പങ്കാളിത്തം’എന്ന വിഷയത്തിലാണ് ഫോറം. അസർബൈജാനിലെ എക്സ്പോർട്ട് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസിയുമായി സഹകരിച്ച് ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേഴ്സാണ് സംഘടിപ്പിച്ചത്.
ജി.സി.സി രാജ്യങ്ങളും അസർബൈജാനും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ സഹകരണത്തിന്റെ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യാനും ഫോറം ലക്ഷ്യമിടുന്നു. വിവിധ മേഖലകളിലെ നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിനായി ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേഴ്സും അസർബൈജാനിലെ എക്സ്പോർട്ട് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസിയും ധാരണാപത്രത്തിലും ഒപ്പുവെച്ചു.
കയറ്റുമതി, നിക്ഷേപ പ്രോത്സാഹനം, വിവരങ്ങൾ കൈമാറൽ, ഉഭയകക്ഷി സഹകരണ പരിപാടികൾ തയ്യാറാക്കൽ, വ്യാപാര പ്രോത്സാഹന പ്രവർത്തനങ്ങൾ നടത്തുക, ഗവേഷണവും വിശകലന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിൽ പരസ്പര പിന്തുണ നൽകൽ എന്നി മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ധാരണാപത്രം ലക്ഷ്യമിടുന്നു.
പുനരുപയോഗ ഊർജം, ശുദ്ധ ഊർജം, ജലം, വൈദ്യുതി എന്നി മേഖലകളിലെ സഹകരണം, ഗതാഗതം, ലോജിസ്റ്റിക് സേവനങ്ങൾ എന്നീ മേഖലകളിലെ വെല്ലുവിളികളും അവസരങ്ങളും ഉൾപ്പെടുന്ന നിരവധി ചർച്ചാ പാനലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി, ഭക്ഷ്യ സുരക്ഷ, ഭക്ഷ്യ വ്യവസായം എന്നി മേഖലകളിൽ ജി.സി.സി രാജ്യങ്ങളും അസർബൈജാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ചർച്ച നടന്നു. ഫോറത്തിന്റെ ഭാഗമായി, ജി.സി.സി ബിസിനസുകാരും അസർബൈജാനി സഹപ്രവർത്തകരും തമ്മിൽ നിരവധി ബി. ടു. ബി മീറ്റിങ്ങുകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.