പാരാഗ്ലൈഡിങ്ങിൽ മെഡൽ നേടിയ ഒമാൻ താരം
മസ്കത്ത്: മൂന്നാമത് ജി.സി.സി ബീച്ച് ഗെയിംസിൽ ഒമാന്റെ ദേശീയ പാരാഗ്ലൈഡിങ് ടീം മെഡലുകൾ നേടി. ഒമാനി താരം ഖലീൽ അൽ തോബി 2,175 പോയന്റുമായി വെള്ളിയും, സഹതാരം അബ്ദുൽ അസീസ് അൽ ദഹ്ലി 2,000 പോയന്റുമായി വെങ്കലുവുമാണ് സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ ഇമാറാത്തി താരം അബ്ദുല്ല അൽ ഹമ്മദി 2,350 പോയന്റുകൾ നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.
ടീമിന്റെ പോരാട്ടവീര്യത്തിൽ ഞങ്ങൾക്ക് ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു, അതാണ് ഈ ശ്രദ്ധേയമായ ഫലങ്ങൾക്ക് കാരണമായതെന്ന് ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി ചെയർമാൻ ഡോ. അഹമ്മദ് സാഹിർ അൽ അലവി പറഞ്ഞു. ജി.സി.സി ബീച്ച് ഗെയിംസിനുവേണ്ട എല്ലാവിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയിംസ് മേഖലയിലെതന്നെ ഒരു നാഴിക കല്ലായി മാറുമെന്ന് ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി അംഗമായ ഡോ. അബ്ദുൾ മുനിം ബിൻ മുഹമ്മദ് അൽ സാദി പറഞ്ഞു.
ഏപ്രിൽ 11വരെ നടക്കുന്ന ഗെയിംസിൽ ജി.സി.സിയിലെ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങളാ ണ് പങ്കെടുക്കുന്നത് ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ബീച്ച് ഹാൻഡ്ബാൾ, ഓപ്ൺ വാട്ടർ നീന്തൽ, സെയിലിംങ്, ടെന്റ് പെഗ്ഗിങ്, ബീച്ച് അത്ലറ്റിക്സ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ എട്ട് കായിക ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
കായിക പ്രവർത്തനങ്ങളും ടൂർണമെന്റുകളും ഗൾഫ് യുവാക്കൾക്കിടയിൽ കൂടുതൽ ഐക്യവും കായിക സംയോജനവും വളർത്തിയെടുക്കും. ഗെയിംസിൽ അത്ലറ്റുകളുടെ പങ്കാളിത്തം ഇത് തെളിയിക്കുന്നു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സംയുക്ത കായിക സഹകരണം വർധിപ്പിക്കുന്നതിനും ഗെയിംസ് വഴിയൊരുക്കുമെന്ന് സംഘാടകർ പറഞ്ഞു. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ, പ്രാദേശിക കായികരംഗത്തെ ഒമന്റെ വളർച്ച, വിശാലമായ തീരപ്രദേശം, അനുയോജ്യമായ കാലാവസ്ഥ, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ പ്രദർശിപ്പിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.
ബീച്ച് സോക്കർ, ഹാൻഡ്ബോൾ: സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ് (ഏപ്രിൽ 5-11), ബീച്ച് വോളിബാൾ , അത്ലറ്റിക്സ്: അൽ അതൈബ ബീച്ച് (ഏപ്രിൽ 8-11), ഓപൺ വാട്ടർ സ്വിമ്മിങ്: ദി വേവ്, മസ്കത്ത് (ഏപ്രിൽ 9-11), സെയിലിങ്: അൽ ഹെയ്ൽ നോർത്ത് ബീച്ച് (ഏപ്രിൽ 6-10) എന്നിങ്ങനെ വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.