ബീച്ച് ഗെയിംസിന്റെ സമ്മാനദാന ചടങ്ങിൽനിന്ന്
മസ്കത്ത്: മൂന്നാമത് ഗൾഫ് ബീച്ച് ഗെയിംസിൽ മിന്നുംപ്രകടനവുമായി ഒമാനി അത്ലറ്റുകൾ. വ്യത്യസ്ത ഇനങ്ങളിലായി ഒമ്പത് മെഡലുകളാണ് നേടിയത്.
പുരുഷന്മാരുടെ 60 മീറ്ററിൽ 6.89 സെക്കൻഡിൽ സ്പ്രിന്റർ മുൽഹാം അൽ ബലൂഷി സ്വർണം നേടി. സഹതാരം റാഷിദ് ബിൻ ഹുവിഷാൽ അൽ അസ്മി 7.03 സെക്കൻഡിൽ വെള്ളിയും കരസ്ഥമാക്കി. ഫീൽഡ് ഇവന്റുകളിൽ, പുരുഷന്മാരുടെ ഹൈജംപിൽ ഫാത്തിക് അബ്ദുൽ ഗഫൂർ 1.99 മീറ്റർ ചാടി സ്വർണം നേടി. പുരുഷന്മാരുടെ ലോങ് ജംപിൽ സലിം അൽ യരുബി 7.2 മീറ്റർ ചാടി ഒന്നാമതെത്തി. സലിം അൽ റവാഹി 6.98 മീറ്റർ ചാടി വെള്ളിയും സ്വന്തമാക്കി.
ഒളിമ്പിക് സ്പ്രിന്ററായ ഒമാന്റെ മസൂൺ അൽ അലവി വനിതകളുടെ 60 മീറ്ററിൽ 7.9 സെക്കൻഡിൽ വെള്ളി നേടി. ഈ ഇനത്തിൽ സ്വർണവും വെങ്കലവും നേടിയ ബഹ്റൈൻ അത്ലറ്റുകളാണ് ആധിപത്യം സ്ഥാപിച്ചത്.
ബീച്ച് ഗെയിംസിലെ ഒമാനി താരത്തിന്റെ പ്രകടനം
കുതിരസവാരി ഇനങ്ങളിൽ, ടീം ലാൻസ് ഇനത്തിൽ ഒമാന്റെ ടെന്റ് പെഗിങ് ടീം വെള്ളി നേടി. സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്. യു.എ.ഇ വെങ്കലം നേടി. സിംഗിൾസ് ലാൻസ് മത്സരത്തിൽ ഒമാനിലെ ഹമദ് അൽ റിയാമി വെങ്കലവും ഖത്തറിന്റെ അലി ഹമദ് സ്വർണവും നേടി.
ദീർഘദൂര നീന്തലിലും ഒമാൻ മികച്ച പ്രകടനം കാഴ്ചവെച്ചു. 10 കിലോമീറ്റർ ടീം സ്വർണം നേടി, സൗദി അറേബ്യയും ബഹ്റൈനും യഥാക്രമം വെള്ളിയും വെങ്കലവും അണിഞ്ഞു. 10 കിലോമീറ്റർ വ്യക്തിഗത ഇനത്തിൽ അയ്മാൻ അൽ ഖാസിമി വെള്ളിയും നിദാൽ അൽ ഹറാസി വെങ്കലവും നേടി.
ആറ് ദിവസങ്ങളിലായി നടന്ന ജി.സി.സി ഗെയിംസിന് വെള്ളിയാഴ്ച തിരശ്ശീല വീഴും. ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ ആറ് രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ബീച്ച് ഫുട്ബാൾ, ബീച്ച് വോളിബാൾ, ബീച്ച് ഹാൻഡ്ബാൾ, ഓപൺ വാട്ടർ നീന്തൽ, സെയിലിങ്, ടെന്റ് പെഗ്ഗിങ്, ബീച്ച് അത്ലറ്റിക്സ്, പാരാഗ്ലൈഡിങ് എന്നിങ്ങനെ എട്ട് കായിക ഇനങ്ങളിലാണ് മത്സരം നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.