റുസ്താഖിൽനിന്നുള്ള മഴ കാഴ്ച
മസ്കത്ത്: അസ്ഥിരകാലാവസ്ഥയുടെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ലഭിച്ചു. പലയിടത്തും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ പെയ്തത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുവൈഖ്, റുസ്താഖ്, ബൗഷർ എന്നീ വിലായത്തുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. മഴ കിട്ടിയ പ്രദേശങ്ങളിലെല്ലാം രാവിലെ മുതൽക്കെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു .
അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ പ്രകടമായ മാറ്റം വരുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈക്കിലാണ്. 3.1ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനിലയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കണക്കുകൾ പറയുന്നു.
മറ്റു പ്രദേശങ്ങളിലും താപനിലയിൽ കുറവുണ്ടായി. യാങ്കുൾ 10.9 ഡിഗ്രി സെൽഷസ്, മഹ്ധ 12.1, ഹൈമ 12.3, അൽ-മസ്യൂനയിൽ 12.7, തുംറൈത്ത് 12.9, മുഖ്ഷിൻ, അൽ ഖാബിൽ എന്നിവിടങ്ങളിൽ 13.3 ഡിഗ്രി സെൽഷസുമാണ് രേഖപ്പെടുത്തിയത്.
റോഡിൽ വെള്ളം കയറിയപ്പോൾ
വായു മർദത്തിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും ഒമാൻ കടലിന്റെ ഭാഗങ്ങളിലും ചില താഴ്വരകളിലും മലയിടുക്കുകളിലും ഇതിന്റെ ആഘാതം അനുഭവപ്പെട്ടേക്കും. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി സജീവമായ പൊടിക്കാറ്റ്, തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾ, പർവതശിഖരങ്ങളിൽ മഞ്ഞ് രൂപപ്പെടുക എന്നിവക്കും സാധ്യതയുണ്ട്.
താപനിലയും കുറയും. മഴ ബാധിത പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടൽ പ്രക്ഷുബ്ധമായ അവസ്ഥയെക്കുറിച്ച് നാവികർ ബോധവാന്മാരായിരിക്കണം. പൊടിയുടെയും മഴയുടെയും ഭാഗമായി ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
മസ്കത്ത്: രാജ്യത്ത് താപനില കുറയുകയും മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ വാഹനങ്ങളില്‍ ലോ ബീമുകള്‍ സ്വമേധയാ ഓണ്‍ ചെയ്യണം. ഓട്ടോമാറ്റിക് സംവിധാനത്തെ മാത്രം ആശ്രയിക്കരുത്. മൂടല്‍മഞ്ഞില്‍ വെളിച്ചത്തിലുണ്ടാകുന്ന മാറ്റത്തിന് അനുസൃതമായി ഓട്ടോമാറ്റിക് മെക്കാനിസം പലപ്പോഴും കൃത്യമായി പ്രവര്‍ത്തിക്കാറില്ല.
ഇതിനാല്‍തന്നെ വാഹനത്തിന്റെ പിന്‍ഭാഗം വെളിച്ചമില്ലാത്ത സ്ഥിതിയിലായിരിക്കും. ഇതുവഴി അപകടങ്ങള്‍ക്ക് വഴിയൊരുക്കും. മൂടല്‍ മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ ഉയര്‍ന്ന ബീമുകള്‍ ഓഫ് ചെയ്യുന്നതാണ് നല്ലത്. ഇത് ദൃശ്യപരത മോശമാക്കുന്നതാണെന്ന് ആർ.ഒ.പി വിഭാഗം എക്സിൽ കുറിച്ചു.
റോഡിൽ വെള്ളം കയറിയപ്പോൾ
പുലർകാലാ സമയത്ത് മുടൽ മഞ്ഞിൽ വാഹനമോടിക്കുമ്പോൾ സൂക്ഷമത പുലർത്തണം. മൂടല്‍ മഞ്ഞില്‍ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറയും. ഇത്തരം ഘട്ടങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ വാഹനങ്ങളുടെ കൂട്ടിയിടിക്കും മറ്റു അപകടങ്ങള്‍ക്കും വഴിയൊരുക്കും. വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി സുരക്ഷിതമായി പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.