ഭൂകമ്പം നാശം വിതച്ച തുർക്കിയയിലെ പ്രദേശങ്ങളിൽ ഒമാൻ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം
നടത്തുന്നു
മസ്കത്ത്: തുർക്കിയയിലെ ഭൂകമ്പ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ഒമാൻ റെസ്ക്യൂ ടീമിന് നന്ദി അറിയിക്കുകയാണെന്ന് ഒമാനിലെ തുർക്കിയ അംബാസഡർ മുഹമ്മദ് ഹെക്കിമോഗ്ലു പറഞ്ഞു. ഏഴുദിവസത്തോളം കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രണ്ടുപേരെ തിങ്കളാഴ്ചയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീം രക്ഷിച്ചത്. ദുഷ്കരമായ ഈ സമയങ്ങളിൽ രണ്ടുപേരെ രക്ഷിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ വേദന ലഘൂകരിക്കുകയും ചില ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷ നൽകുകയും ചെയ്യുന്നതാണെന്നും അംബാസഡർ പറഞ്ഞു.
60 വയസ്സുള്ള സ്ത്രീയെ ഹതായ് നഗരത്തിൽനിന്നും അന്റാക്യയിൽനിന്ന് മറ്റൊരാളെയുമാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ.എ) രക്ഷിച്ചത്. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സേന ഇതിനകം നിരവധി മൃതദേഹങ്ങളും പുറത്തെടുത്തിട്ടുണ്ട്.
തെക്കുകിഴക്കൻ തുർക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന തെർമൽ കാമറകൾപോലുള്ള ആധുനിക സജ്ജീകരണങ്ങളും സിവിൽ എൻജിനീയർമാരും തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും വൈദഗ്ധ്യമുള്ള ആളുകളും നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സി.ഡി.എ.എയിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. വിവിധ ദുരന്തങ്ങൾ നേരിടാൻ ടീം സജ്ജരും പരിശീലനം ലഭിച്ചവരുമാണ്. 2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിലും ടീം രക്ഷാപ്രവർത്തകരായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.ഡി.എ.എയിലെ ഓപറേഷൻസ് ആൻഡ് ട്രെയിനിങ് ഡയറക്ടർ ജനറൽ മുബാറക് ബിൻ സലീം അൽ അറൈമിയാണ് തുർക്കിയയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബുധനാഴ്ച അദാനയിൽ എത്തിയ ടീം ഇന്റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തതിനുശേഷം പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. തുർക്കിയയിലെ ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ഹതയ് യിൽ ആണ് ടീം ക്യാമ്പ് സ്ഥാപിച്ചിട്ടുള്ളത്. മറ്റു സെർച് ആൻഡ് റെസ്ക്യൂ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം, പ്രാദേശിക അധികാരികളുടെ ഏകോപനത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായവും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.