മസ്കത്ത്: ഏറെ വേദനകളും പ്രയാസങ്ങളും ഉണ്ടെങ്കിലും പ്രവാസത്തിന് ആത്മീയതയുടെ സുഖമുണ്ടെന്ന് ചലച്ചിത്ര നടനും സംവിധായകനുമായ മുരളിഗോപി അഭിപ്രായപ്പെട്ടു. മസ്കത്തിലെ നായർ ഫാമിലി യൂനിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ചിങ്ങപൊന്നോണത്തിൽ’ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊന്നിനെയും ഏറെ അകലെനിന്ന് വീക്ഷിക്കുമ്പോഴാണ് അതിന്റെ യഥാർഥ സൗന്ദര്യവും മൂല്യവും നമുക്ക് മനസ്സിലാകുക. അടുത്ത് നിന്ന് വീക്ഷിക്കുമ്പോൾ ഒന്നിന്റെ കുറവും പോരായ്മകളുമാണ് ആളുകൾ കാണുക. അതുകൊണ്ട് നാട്ടിൽ നിന്നും അകന്നു നിൽക്കുന്ന നാം ഓരോരുത്തരും നാട്ടിലെ ഉത്സവത്തിന്റെയും ഓരോ ആഘോഷത്തിൻറെയും നന്മയും ആനന്ദവും നന്നായി അറിയുന്നു.
നാട്ടിലേതിനേക്കാൾ ഭംഗിയായി ഒരുമയോടും ആഹ്ലാദത്തോടെയും പ്രവാസികൾക്ക് ഓണം ആഘോഷിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. കാരണം പ്രവാസികൾക്കിടയിൽ ജാതിയോ ഉപജാതിയോ ഇല്ല. പ്രവാസികൾ എന്ന മനുഷ്യർ മാത്രമാണുള്ളത്. ഇതിൽനിന്നും നാടിനു മാത്രമല്ല രാജ്യത്തിന് തന്നെ വലിയൊരു സന്ദേശം നൽകാനുണ്ടെന്നും മുരളിഗോപി കൂട്ടിച്ചേർത്തു.
ചെണ്ടമേളവും താലപ്പൊലിയും, മാവേലിവരവേൽപ്പുമായി ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ഈ വർഷത്തെ ഭാരത കേസരി പുരസ്കാരം മുരളി ഗോപിക്കും കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ. മധുവിനും ബിസിനസ് എക്സലൻസിനുള്ള പുരസ്കാരം കൊച്ചിൻ ഗോൾഡ് മാനേജിങ് ഡയറക്ടർ ജഗജിത് പ്രഭാകറിനും ചടങ്ങിൽ സമ്മാനിച്ചു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് സുനിൽ കുമാർ കൃഷ്ണൻനായർ സംവിധാനം ചെയ്ത " ബ്രഹ്മദത്തം " എന്ന നൃത്തനാട്യ ശിൽപം, സിനിമാറ്റിക് ഡാൻസ്, തിരുവാതിരക്കളി, കൂട്ടായ്മയിലെ അംഗങ്ങളുടെ ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും നടന്നു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹരികുമാർ സ്വാഗതവും ജയരാജ് പിള്ള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.