കെ.വി ഗ്രൂപ് ഓഫ് കമ്പനീസ് റുസൈലിൽ നടത്തിയ ഗ്രാൻഡ് ഇഫ്താർ വിരുന്ന്
മസ്കത്ത്: കെ.വി ഗ്രൂപ് ഓഫ് കമ്പനീസ് റുസൈലിൽ നടത്തിയ ഗ്രാൻഡ് ഇഫ്താർ വിരുന്ന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി മാറി. എല്ലാ വർഷവും റമദാനിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് കെ.വി. ഗ്രൂപ് ഗ്രാൻഡ് ഇഫ്താർ നടത്തിവരാറുള്ളത്. മസ്കത്തിലെ റുസൈലിൽ സ്ഥിതി ചെയ്യുന്ന കെ.വി.ഗ്രൂപ് ആസ്ഥാനമായ കുറിയ മുറിയ അങ്കണത്തിൽ നടന്ന ഇഫ്താറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3500ഓളം ആളുകൾ പങ്കെടുത്തു. കെ.വി ഗ്രൂപ് മാനേജ്മെന്റും സ്റ്റാഫുകളും അവരുടെ കുടുംബാംഗങ്ങളും ആയിരുന്നു ഇഫ്താറിന് നേതൃത്വം നൽകിയിരുന്നത്.
ഇഫ്താർ സംഗമത്തിലേക്ക് എത്തിച്ചേർന്ന ആളുകളെ കെ.വി ഗ്രൂപ് ചെയർമാൻ അബ്ദുൽ ജബ്ബാർ, മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, ഡയറക്ടർ ബി.കെ. ലത്തീഫ് എന്നിവർ ചേർന്ന് വരവേറ്റു. മുസ്തഫ കാമിൽ സഖാഫി ഇഫ്താർ സന്ദേശം നൽകി. കഴിഞ്ഞ വർഷത്തെ ഫൈഹാ ഇഫ്താർ സംഗമത്തിന്റെ പിറ്റേ ദിവസം അന്തരിച്ച കെ.വി ഗ്രൂപ് ജീവനക്കാരൻ ഫീഖ് പാലാട്ടുകുഴിയന്റെ പേരിലുള്ള പ്രത്യേക അനുസ്മരണ യോഗവും പ്രാർഥന സദസ്സും നടന്നു. ഏറെ പേർ പങ്കെടുക്കുന്നതിനാൽ ഇഫ്താറിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ നടക്കും. ഇഫ്താർ ദിവസം പുലർച്ചെ നാലു മുതൽ വിഭവങ്ങൾ ഒരുക്കാൻ തുടങ്ങും. പ്രത്യേകം സജ്ജമാക്കിയ പെട്ടിയിലാണ് ഇഫ്താറിനെത്തുന്നവർക്ക് വിഭവങ്ങൾ നൽകുന്നത്. പഴ വർഗങ്ങൾ ദീർഘനേരം വെക്കുന്നത് കൊണ്ട് കേട് വരാതിരിക്കാൻ മെക്സിക്കോ, ആസ്ത്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഗുണനിലാവാരം കൂടിയ പഴ വർഗങ്ങൾ പ്രത്യേകം ഇറക്കുമതി ചെയ്താണ് വിഭവങ്ങൾ ഒരുക്കുന്നത്.
28 വർഷം മുമ്പ് നടന്ന ആദ്യ ഇഫ്താറിന് 20 പേർ മാത്രമാണ് പങ്കെടുത്തിരുന്നത്. പിന്നീട് വർഷം തോറും പങ്കെടുക്കുന്നവരുടെ എണ്ണം വർധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം 3000 ലധികം പേർ ഇഫ്താറിൽ പങ്കെടുത്തിരുന്നു. ഈ വർഷം 3500ലധികം പേർ ഇഫ്താറിനെത്തിയതായി മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു.
ഒമാനിലെ പ്രധാന ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ വിതരണക്കാരായ സുഹൂൽ അൽ ഫൈഹയുടെ സൂപ്പർമാർകറ്റ് ഡിവിഷനായ അൻഹാർ അൽ ഫൈഹ, ജ്യൂസ് ആൻഡ് കട്ട് ഫ്രൂട്ട് ഡിവിഷൻ ഫൈഹ ഫ്രഷ് ഡിലൈറ്റ്സ്, പ്ലാസ്റ്റിക് മാനു ഫാക്ചറിങ് ഡിവിഷൻ അൽ നസീം ഇന്റർനാഷനൽ തുടങ്ങിയ കമ്പനികളുടെ ഗ്രൂപ് ആണ് കെ.വി. ഗ്രൂപ് ഓഫ് കമ്പനീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.