മസ്കത്ത്: രണ്ടു ദിവത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് റഷ്യയിലെത്തി. മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിൽ സുൽത്താന് ഔദ്യോഗിക സ്വീകരണം നൽകി.
റഷ്യൻ സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെത്നിക്കോവ്, ഉദ്യോഗസ്ഥർ, മോസ്കോയിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സുൽത്താനെ വരവേറ്റു. ഗാർഡ് ഓഫ് ഓണറും സുൽത്താൻ പരിശോധിച്ചു. മോസ്‌കോയിലെ റെഡ് സ്ക്വയറിലെ അലക്‌സാണ്ടർ ഗാർഡനിലുള്ള അജ്ഞാത സൈനികന്റെ ശവകുടീരം സുൽത്താൻ സന്ദർശിച്ചു.
ചൊവ്വാഴ്ച റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ക്രെംലിനിൽ സുൽത്താന് ഔദ്യോഗിക സ്വീകരണം നൽകും. ഈ ചടങ്ങിൽ അദ്ദേഹം പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇരു നേതാക്കളും ഔദ്യോഗിക ചർച്ചകൾ നടത്തും.
വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംയുക്ത താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും സന്ദർശനത്തിൽ ചർച്ച ചെയ്യും. നിലവിലെ നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറും. വിവിധ സഹകരണ കരാറുകളിൽ ഒമാനും റഷ്യയും ഒപ്പുവെച്ചേക്കും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസ്സൻ അൽ മൊസാവി, റഷ്യയിലെ ഒമാൻഅംബാസഡർ ഹമൗദ് ബിൻ സലിം അൽ തുവൈഹ് എന്നിവരടങ്ങുന്ന ഉന്നതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.