ബൗഷർ വിലായത്തിലുള്ള സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിൽ പെരുന്നാൾ പ്രാർഥനയിൽ പങ്കെടുക്കുന്ന സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: റമദാൻ മാസത്തിൽ നേടിയെടുത്ത വിശുദ്ധിയുടെ നിറവിൽ വിശ്വാസി സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. അതിരാവിലെതന്നെ മസ്ജിദുകളിലേക്കും ഈദ് ഗാഹുകളിലേക്കും ഒഴുകിയ ജനങ്ങൾ തക്ബീർ ധ്വനികളാൽ ഭക്തി സാന്ദ്രമാക്കി. റമദാനിൽ നേടിയെടുത്ത ആത്മീയ ചൈതന്യം വരും കാലങ്ങളിലേക്കുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകണമെന്നും ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ വിശ്വാസികളെ ഉണർത്തി.
ഖുറം പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനെത്തിയയവർ - അൻസാർ കരുനാഗപ്പള്ളി
ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കുവേണ്ടി പ്രത്യേക പ്രാർഥനകളും നടന്നു. പരസ്പരം ആശ്ലേഷിച്ചും സ്നേഹ സന്ദേശങ്ങൾ കൈമാറിയുമാണ് മസ്ജിദുകളിൽനിന്നും ഈദ്ഗാഹുകളിൽനിന്നും ആളുകൾ പിരിഞ്ഞുപോയത്. വിവിധ ഇടങ്ങളിൽ ലഘുവിഭവങ്ങളും മധുര പാനീയങ്ങളും വിതരണം ചെയ്തു.
മലയാളികളടക്കമുള്ളവർ ബന്ധുവീട്ടിലും മറ്റും സന്ദർശിച്ചു. പെരുന്നാൾ ആഘോഷിക്കാൻ ജനങ്ങൾ മത്രയടക്കമുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഉച്ചയോടെ തന്നെ ഒഴുകാൻ തുടങ്ങിയിരുന്നു. സ്വദേശികളോടൊപ്പം വിദേശികളും എത്തിയതോടെ റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സവും നേരിട്ടു.
റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേണ്ട ക്രമീകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു. മുവാസലാത്ത് പതിവുപോലെ സേവനം നടത്തിയത് സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമായി. പൊതുവെ അനുകൂലമായ കാലാവസ്ഥയിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ നമസ്കാരങ്ങളും ഈദ് ഗാഹുകളും നടന്നത്. പെരുന്നാൾ നമസ്കാരത്തിനും ഈദ്ഗാഹിനും വിപുലമായ സൗകര്യമായിരുന്നു രാജ്യത്ത് ഒരുക്കിയിരുന്നത്.
മബേല ബി.പി മസ്ജിദിൽ നടന്ന ഈദ് പ്രാർഥനയിൽനിന്ന്
മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലുള്ള സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിൽ ആണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരം നിർവഹിച്ചത്. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരിയാണ് ഈദ് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകിയത്.
രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സ്റ്റേറ്റ് കൗൺസിലിന്റെ ചെയർമാൻമാർ, സുൽത്താന്റെ സായുധസേനയുടെയും മറ്റ് സൈനിക, സുരക്ഷ വിഭാഗങ്ങളുടെയും കമാൻഡർമാർ, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, ഉപദേശകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഈദ് പ്രാർഥനകൾക്കുശേഷം സുൽത്താന് നിരവധിപേർ ആംശസകൾ കൈമാറി.
രാജകുടുംബാംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരായിരുന്നു ഹൃദയംഗമമായ ആശംസകൾ കൈമാറിയത്. ആശംസകൾക്ക് നന്ദി പറഞ്ഞ സുൽത്താൻ തിരിച്ചും അഭിവാദ്യങ്ങൾ കൈമാറി.
അൽഖൂദ് വില്ലേജിൽ സ്വദേശികളുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ ആഘോഷം -വി.കെ. ഷെഫീർ
റൂവി മസ്കത്ത്സുന്നി സെന്റർ മദ്റസയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മുഹമ്മദ് അലി ഫൈസി, ഖദറ നാസർ മസ്ജിദിൽ ശബീർ ഫൈസി, ബിദായ പെട്രോൾ പമ്പിന് പിറകുവശത്തെ മസ്ജിദിൽ സഈദ് ദാരിമി, ഇബ്ര ഹോളി ഖുർആൻ മദ്റസക്ക് സമീപം നടന്ന ന്മസ്കാരത്തിന് ഷംസുദ്ദീൻ ബാഖവി അൽ മുർഷിദിയും നേതൃത്വം നൽകി.
തര്മ്മത്ത് മക്ക ഹൈപ്പർമാർക്കറ്റ് പരിസരത്ത് അബ്ദുല്ലത്തീഫ് ഫൈസി, മബേല ജാമിഉൽ ഹയാഅൽ നൂർ സ്ട്രീറ്റിൽ മുഹമ്മദ് ഉവൈസ്, അൽ ഹെയിൽ ഷെൽ പമ്പ് മസ്ജിദിൽ മുസ്തഫ റഹ്മാനി, ബറക്ക മസ്ജിദി സുനീർ ഫൈസി, സുഹാർ അത്താർ മസ്ജിദിൽ സയ്യിദ് ഷംസുദീൻ ഫൈസി, ഗശ്ബ മസ്ജിദ് ശബാബിൽ ഒ.കെ. ഹാരിസ് ദാരിമി, ആമിറാത്ത് സൂഖ് വാരിസ് ബിൻ കഅബ് മസ്ജിദ്ഇ മുഹമ്മദ് ബയാനി അൽ ഹിഷാമി, മത്ര കോർണീഷ് മന്ദിരി മസ്ജിദിൽ അലി മൗലവി, മബേല ബി.പി മസ്ജിദിൽ ശക്കീർ ഫൈസി, സഹം സൂഖിൽ (ബംഗാളി മാർക്കറ്റിന് സമീപം) ഷാഹിദ് ഫൈസി വയനാടും ഇദ് പ്രാർഥനക്ക് കാർമികത്വം വഹിച്ചു.
സലാല: സലാലയിലും സ്വദേശികൾക്കൊപ്പം പ്രവാസികളും ഈദ് ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന ഈദ് നമസ്കാരത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങൾ സംബന്ധിച്ചു. നോമ്പിലൂടെ കൈവരിച്ച വിശുദ്ധി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാനും ലോകത്ത് പ്രയാസപ്പെടുന്നവരോട് ഐക്യപ്പെടുവാനും ഇമാമുമാർ ഉണർത്തി.
സമസ്ത ഇസലാമിക് സെന്റർ മസ്-ജിദ് ഹിബ് റിൽ സംഘടിപ്പിച്ച ഈദ് നമസ്കരത്തിന് അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ നേതൃത്വം നൽകി. ഐ.സി.എഫ് സലാലയിൽ നാല് പള്ളികളിൽ ഈദ് നമസ്കാരം ഒരുക്കി. മസ്ജിദ് ബാ അലവിയിൽ സംഘടിപ്പിച്ച ഈദ് നമസ്കരത്തിന് മുഹമ്മദ് റാഫി സഖാഫി നേതൃത്വം നൽകി. മറ്റു ജി.സി.സി രാജ്യങ്ങളിൽ ഉള്ളവരും പെരുന്നാൾ ആഘോഷിക്കാൻ സലാലയിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.