മസ്കത്ത്: ലോകത്ത് മികച്ച റോഡുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി ഒമാനും. 2024 ലെ ഡബ്ല്യൂ.ഇ.എഫിന്റെ വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരം റോഡ് ക്വാളിറ്റി ഇൻഡെക്സിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുമാണ് ഒമാൻ. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ റോഡിന്റെ ഗുണനിലവാരം പ്രധാന ഘടകമാണ്.
ഏറ്റവും മികച്ച റോഡുകളുള്ള രാജ്യം നിർണയിക്കുന്നതിന്, ഒരു ക്യു.ആർ.ഐ അല്ലെങ്കിൽ റോഡ്സ് ക്വാളിറ്റി ഇൻഡക്സ് സ്കോർ നൽകിയിട്ടുണ്ട്. 144 രാജ്യങ്ങളിൽനിന്നുള്ള ബിസിനസ് നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ സർവേയുടെയും ലോകമെമ്പാടുമുള്ള റോഡുകളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയാണ് ക്യു.ആർ.ഐ റേറ്റിങ് നിർണയിച്ചത്. 2024 ജൂണിലെ ലോകവ്യാപക റോഡ് ഗുണനിലവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 6.45 എന്ന ക്യു.ആർ.ഐ സ്കോറോടെ സിംഗപ്പൂർ ആണ് പട്ടികയിൽ ആഗോളതലത്തിൽ ഒന്നാമതെത്തിയത്.
സ്വിറ്റ്സർലൻഡ് (6.36), നെതർലൻഡ്സ് (6.18), ഹോങ്കോങ് (6.06), പോർച്ചുഗൽ (6.05), ജപ്പാൻ (6.02), ഫ്രാൻസ്, ഒമാൻ (5.96), യുനൈറ്റഡ് എമിറേറ്റ്സ് (5.92), ഓസ്ട്രിയ (5.89) എന്നിവയാണ്തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്ന രാജ്യങ്ങൾ. ഒരു രാജ്യത്തെ റോഡുകളുടെ ഗുണനിലവാരം വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു പ്രധാന സ്ഥിതിവിവരക്കണക്കാണ് പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയത്തെ അടിസ്ഥാനമാക്കിയുള്ള ശരാശരി വേഗത സ്കോർ. ഏറ്റവും പുതിയ ഡാറ്റ (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്, 2022) അനുസരിച്ച്, 107 സ്കോറുമായി അമേരിക്കയാണ് പട്ടികയിൽ മുന്നിൽ.
ശരാശരി വേഗത സ്കോറിന്റെ കാര്യത്തിൽ നിലവിൽ മൂന്ന് രാജ്യങ്ങൾ രണ്ടാം സ്ഥാനത്താണ്. കാനഡ, സൗദി അറേബ്യ, പോർച്ചുഗൽ എന്നിവക്ക് 106 സ്കോറാണുള്ളത്. 105 റേറ്റിങ്ങുമായി ഫ്രാൻസ് നാലാം സ്ഥാനത്താണ്. 103 റേറ്റിങ്ങുമായി സ്പെയിൻ, 102 റേറ്റിങ്ങുമായി ഒമാൻ, 100-ാം റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക എന്നിവയാണ് പട്ടികയിൽ തൊട്ടടുത്തുള്ള രാജ്യങ്ങൾ. കൂടാതെ ശരാശരി വേഗത സ്കോർ രാജ്യങ്ങളുടെ 100+ ക്ലബിനെ മറികടക്കുകയും ചെയ്തു. ഒമാനിലെ റോഡുകൾ മികച്ച നിലവാരം പുലർത്തുന്നവയാണെന്ന് അന്താരാഷ്ട്ര യാത്രികരും അവകാശപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.