ഖത്തർ ചാരിറ്റി നേതൃത്വത്തിൽ കതാറ കൾചറൽ വില്ലേജിൽ നടന്ന ലൈലത് 27 ധനശേഖരണ പരിപാടിയിൽനിന്ന്
ദോഹ: റമദാനിൽ ഏറെ സവിശേഷതയുള്ള 27ാം രാവിൽ ഗസ്സയിലെയും സിറിയയിലെയും ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി ഒന്നിച്ച് ഖത്തറിലെ മനുഷ്യസ്നേഹികൾ. പ്രാർഥനകളും ആരാധന കർമങ്ങളുംകൊണ്ട് വിശ്വാസികൾ സജീവമായ ബുധനാഴ്ച രാത്രിയിലായിരുന്നു ഖത്തർ ചാരിറ്റിയും ഖത്തർ റെഡ് ക്രസന്റും ചേർന്ന് ഗസ്സ-സിറിയ സഹായനിധിയിലേക്ക് സംഭാവന ചെയ്യാൻ മനുഷ്യസ്നേഹികളോട് ആഹ്വാനം ചെയ്തത്.
‘ലൈലത് 27’ എന്ന പേരിൽ രാത്രിയിൽ മൂന്ന് മണിക്കൂർ നീണ്ടുനിന്ന ജനകീയ ധനശേഖരണ യത്നത്തിലൂടെ സമാഹരിച്ചത് ലക്ഷ്യമിട്ടതിലും അഞ്ചിരട്ടി തുക. ഖത്തർ ടി.വി വഴി തത്സമയം സംപ്രേഷണം ചെയ്ത ധനശേഖരണ യത്നത്തിലേക്ക് സംഭാവനകൾ പെയ്തിറങ്ങിയപ്പോൾ ക്ലോസ് ചെയ്തത് 22 കോടി ഖത്തർ റിയാൽ എന്ന റെക്കോഡ് തുകയിൽ. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ഏകദേശം 517 കോടി രൂപ.
നേരത്തേ നാലു കോടി റിയാൽ സമാഹരിക്കാനായിരുന്നു അധികൃതർ ലക്ഷ്യംവെച്ചത്. എന്നാൽ, ടെലത്തണിലൂടെ ധനശേഖരണം തുടങ്ങിയതോടെ സംഭാവനകൾ കുമിഞ്ഞുകൂടി. കുട്ടികളും മുതിർന്നവരും സ്ത്രീകളുമെല്ലാം ചെറുതും വലുതുമായി തുകകൾ ഓൺലൈൻ വഴിയും കലക്ഷൻ പോയന്റുകളിലുമായും നൽകി.
മൂന്ന് കോടി റിയാലാണ് ഏറ്റവും വലിയ വ്യക്തിഗത സംഭാവന. രണ്ട് കോടി റിയാൽ, ഒരു കോടി റിയാൽ എന്നീ തുകകളും ചിലർ സംഭാവനയായി നൽകി. ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ഗസ്സയുടെയും, ആഭ്യന്തര സംഘർഷങ്ങളിൽ ദുരിതത്തിലായ സിറിയയുടെയും പുതുജീവിതത്തിനായാണ് ഖത്തറിലെ സുമനസ്സുകളിലൂടെ സമാഹരിച്ച തുക നീക്കിവെക്കുന്നത്.
ജനങ്ങൾക്കുള്ള താമസ സൗകര്യങ്ങൾ, ഭക്ഷണം, ആരോഗ്യം, ശുചിത്വ വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സഹായങ്ങൾ നൽകുന്നതിനായി വിനിയോഗിക്കും. കതാറ കൾചറൽ വില്ലേജിൽ വിശാലമായ വേദിയൊരുക്കിയായിരുന്നു ധനസമാഹരണം നടന്നത്. ഇത് ഖത്തർ ടി.വിയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമും വഴി തത്സമയം സംപ്രേഷണവും ചെയ്തു.
ഗസ്സയിലെയും സിറിയയിലെയും ജനങ്ങളുടെ ആവശ്യങ്ങളും ഖത്തർ അവർക്ക് നൽകുന്ന ആശ്വാസ പദ്ധതികളും പരിപാടിയിൽ വിശദീകരിച്ചു. സഹായ സന്നദ്ധതയുമായെത്തിയ കുട്ടികൾ, സമൂഹ മാധ്യമ വ്യക്തികൾ, ഇസ്ലാമിക പണ്ഡിതർ തുടങ്ങിയവർ മൂന്ന് മണിക്കൂർ നീണ്ട ടെലത്തണിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ വര്ഷം 110 കോടി റിയാലായിരുന്നു കണ്ടെത്തിയതെങ്കിൽ ഇത്തവണ അത് ഇരട്ടിയായി ഉയർന്നതിന്റെ സന്തോഷത്തിലാണ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.