ദോഹ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ഐക്യദാര്‍ഢ്യം. പോയന്റ് ഓഫ് കാൾ പദവി ലഭിക്കാത്തതിനാല്‍ വിദേശ വിമാന കമ്പനികൾക്ക് നിലവില്‍ കണ്ണൂരിലേക്ക് സർവിസ് നടത്താന്‍ അനുമതിയില്ല. കണ്ണൂർ വിമാനത്താവളം സ്ഥിതിചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയന്റ് ഓഫ് കാൾ നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ന്യായം പറയുന്നത്.
അതേസമയം, വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്കും കണ്ണൂരിനു ശേഷം മാത്രം പ്രവർത്തനം തുടങ്ങിയവക്കും പോയന്റ് ഓഫ് കാൾ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍നിന്ന് സര്‍വിസുകള്‍ ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ‘കിയാൽ’ കടന്നുപോകുന്നത്.
കണ്ണൂർ വിമാനത്താവളം വഴി ഇതിനോടകം 60 ലക്ഷം പേർ യാത്രചെയ്തുകഴിഞ്ഞു. കണ്ണൂരിലേക്ക് സര്‍വിസ് നടത്താന്‍ ഗള്‍ഫ് വിമാന കമ്പനികള്‍ക്ക് താൽപര്യമുണ്ടെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം പച്ചക്കൊടി കാണിക്കുന്നില്ല. ഗള്‍ഫ് മലയാളികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. സർവിസുകളുടെ എണ്ണം കുറവായതിനാല്‍ സീസണുകളില്‍ പൊന്നുംവിലകൊടുത്താണ് ടിക്കറ്റ് എടുക്കേണ്ടിവരുന്നത്. സർവിസ് നടത്തുന്ന എയർ ഇന്ത്യയുടെ കൃത്യനിഷ്ഠയില്ലായ്മയും ദുരിതത്തിന്റെ ആഴം കൂട്ടുന്നു.
ഈ വിഷയത്തില്‍ എത്രയുംപെട്ടെന്ന് അനുകൂല തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇതിനായി സമ്മര്‍ദം ചെലുത്തണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ കൗണ്‍സിലംഗം ഇഖ്ബാല്‍ ഇബ്രാഹിം തേലക്കാട്ട്, കോഴിക്കോട് ജില്ല കൗണ്‍സില്‍ അംഗം കെ.ടി. ഷരീഫ് തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.