പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരുന്നു
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശിവത്കരണ പദ്ധതിക്ക് പ്രോത്സാഹനം നൽകുന്നതിനായി പ്രഖ്യാപിച്ച ഖത്തർ അവാർഡിന് മന്ത്രിസഭയുടെ അംഗീകാരം. ബുധനാഴ്ച പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഖത്തർ അവാർഡ് സ്ഥാപിച്ചുകൊണ്ടുള്ള കരട് അമീരി തീരുമാനത്തിന് അംഗീകാരം നൽകിയത്.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ തൊഴിൽ സ്വദേശിവത്കരണ പ്രവർത്തനങ്ങൾക്ക് അനുകൂലമാംവിധം മത്സരക്ഷമത പ്രോത്സാഹിപ്പിക്കുകയാണ് ഈ അവാർഡിലൂടെ ലക്ഷ്യമിടുന്നത്. ഖത്തർ ദേശീയ വിഷൻ 2030, മൂന്നാമത് ദേശീയ വികസന പദ്ധതി എന്നിവയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ തൊഴിൽ അവസരം സൃഷ്ടിക്കലിന്റെ ഭാഗമാണ് ഈ പദ്ധതി. ഭാവിയിൽ രാജ്യത്ത് സുശക്തമായ തൊഴിൽ സംഘത്തെ കെട്ടിപ്പടുക്കുക ലക്ഷ്യവുമായാണ് ഖത്തർ സർക്കാർ സ്വകാര്യമേഖലയിലും യോഗ്യരായ സ്വദേശികൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുന്ന നയം നടപ്പിലാക്കുന്നത്. പദ്ധതി കൂടുതൽ ആവേശത്തോടെ നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ‘ഖത്തർ അവാർഡ് ഫോർ ലോകലൈസേഷൻ ഇൻ പ്രൈവറ്റ് സെക്ടർ’ അവാർഡ് നൽകുന്നതിനൊപ്പം സ്വകാര്യ തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്വദേശി ജീവനക്കാർക്കും ആദരവ് നൽകും.
സ്ഥാപനങ്ങളിൽ മികച്ച കാഴ്ചപ്പാടും നേതൃമികവും പ്രവർത്തനശേഷിയും സംഭാവന ചെയ്യുന്നവർക്കുള്ള പ്രോത്സാഹനമായാണ് ഈ പുരസ്കാരം നൽകുന്നത്.
സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിച്ച് നിയമനം നടത്തുന്ന സ്വകാര്യ സ്ഥാപങ്ങൾക്കാണ് സർക്കാർ ഖത്തർ അവാർഡ് നൽകുന്നത്. സ്ഥാപനങ്ങൾക്ക് നിശ്ചയിക്കുന്ന സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം എന്ന ലക്ഷ്യങ്ങൾ കൈവരിക്കുക വഴി ഖത്തർ ദേശീയ വിഷൻ നടപ്പിലാക്കുന്നതിൽ ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന വലിയ സംഭാവന കണക്കിലെടുത്തുകൊണ്ടാണ് സ്ഥാപനങ്ങളെ ആദരിക്കുന്നത്. ഇതുവഴി സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ സ്വദേശിവത്കരണത്തിനായി ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുക, പൗരന്മാരെ തൊഴിലിനായി ശാക്തീകരിക്കുക, തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ യോഗ്യരാക്കുക എന്നിവയും ലക്ഷ്യംവെക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അമീരി ഉത്തരവിനു പിന്നാലെ ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച സ്വകാര്യമേഖലയിലെ തൊഴിൽ സ്വദേശിവത്കരണം ആറു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചത്. ഏതെല്ലാം തൊഴിൽ മേഖലയിലാണ് ആദ്യഘട്ടത്തിൽ സ്വദേശിവത്കരണം നടക്കുന്നതെന്നും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമികഘട്ടത്തിൽ 63 കമ്പനികൾ സ്വമേധയാ പങ്കുചേർന്നതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉൽപാദന വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം, ഐ.ടി, ധനകാര്യം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം എന്നീ എട്ടു മേഖലകളിലാണ് ഇവ ഇപ്പോൾ നടപ്പിലാക്കുന്നത്.
നിയമലംഘനം നടത്തുന്നവർക്ക് തടവും വൻതുക പിഴയും ചുമത്തും. സ്വദേശികളെ തൊഴിൽ മേഖലകളിലേക്ക് ശാക്തീകരിക്കുന്നതിന് മന്ത്രാലയം നേതൃത്വത്തിൽ വിവിധ പദ്ധതികളും ശിൽപശാലകളും ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.