എജുക്കേഷൻ സിറ്റിയിൽ നടന്ന ബിൽഅറബി ഉച്ചകോടിയിൽ ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പങ്കെടുക്കുന്നു
ദോഹ: അറബി ഭാഷയുടെയും സംസ്കാരത്തിന്റെയും സമ്പന്നത ആഘോഷിച്ച് ഖത്തർ ഫൗണ്ടേഷൻ പ്രഥമ ബിൽഅറബി ഉച്ചകോടി. എജുക്കേഷൻ സിറ്റിയിലെ മുൽതഖ (സ്റ്റുഡന്റ്സ് സെന്റർ) സെന്ററിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിശിഷ്ട വ്യക്തികളും നയതന്ത്രജ്ഞരും ചിന്തകരും ഉച്ചകോടിയുടെ ഭാഗമായി. ‘ആശയങ്ങൾക്ക് ശബ്ദവും പ്രതിധ്വനിയുമുണ്ട്’ എന്ന വിഷയത്തിൽ ഏപ്രിൽ 19, 20 ദിവസങ്ങളിലായി നടന്ന ദ്വിദ്വിന ഉച്ചകോടി, അറബി ഭാഷ സംസാരിക്കുന്നവർക്ക് അവരുടെ മാതൃഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള പുതിയ വേദിയുടെ തുടക്കമായി.
ബിൽഅറബി ഉച്ചകോടിയിൽനിന്ന്
ഉച്ചകോടിയോടനുബന്ധിച്ച് പ്രാദേശിക, മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന പ്രദർശനങ്ങളും സ്റ്റാളുകളും ശൈഖ ഹിന്ദ് സന്ദർശിച്ചു. അറബ് അസ്തിത്വത്തെയും നവീകരണത്തെയും ആഘോഷിക്കുന്ന അന്തരീക്ഷത്തിൽ ആശയങ്ങളും അനുഭവങ്ങളും കൈമാറുന്നതിനും പദ്ധതികൾ ആവിഷ്കരിച്ച് പ്രദർശിപ്പിക്കുന്നതിനുമുള്ള തുറന്നവേദിയായി പ്രദർശന കേന്ദ്രങ്ങൾ മാറി.
മിഡിലീസ്റ്റ്, ഉത്തരാഫ്രിക്ക ഉൾപ്പെടുന്ന മിന മേഖലയിൽനിന്നും പുറത്ത് നിന്നുമുള്ള നയരൂപകർത്താക്കൾ, സംരംഭകർ, ചിന്തകർ, ബുദ്ധിജീവികൾ, പുതിയ ആശയങ്ങളിൽ വൈദഗ്ധ്യം നേടിയവർ ഉൾപ്പെടെ 500ൽ അധികം പേരാണ് ഉച്ചകോടിയുടെ ഭാഗമായത്.
ഭൂതകാലത്തിന്റെ ഭാഷയല്ല അറബിയെന്നും, ഭാവിയുടെ ഭാഷയാണെന്ന ആത്മവിശ്വാസത്തിന്റെ പ്രകടനമാണ് അറബി ഭാഷക്കും സംസ്കാരത്തിനും ഊന്നൽ നൽകിയുള്ള ഈ ഉച്ചകോടിയെന്നും ഖത്തർ ഫൗണ്ടേഷൻ സ്ട്രാറ്റജിക് ഇനിഷ്യേറ്റിവ്സ് ആൻഡ് പ്രോഗ്രാംസ് എക്സിക്യുട്ടിവ് ഡയറക്ടർ ഹിഷാം നൂറിൻ പറഞ്ഞു.
സാംസ്കാരികമായി ഏറെ ആഴമുള്ളതും, ആവിഷ്കാര ശക്തിയുള്ളതുമായ അറബി ഭാഷ സാഹിത്യം, കല മുതൽ ശാസ്ത്രം, സാങ്കേതികവിദ്യ വരെയുള്ള എല്ലാ മേഖലകളിലും സർഗാത്മകതയുടെ ഭാഷയാണെന്ന് വിശ്വസിക്കുന്നതായും ഹിഷാം നൂറിൻ പറഞ്ഞു.
അറബി ഭാഷക്ക് സമകാലിക ലോകത്തെ എങ്ങനെ രൂപപ്പെടുത്താമെന്നും അത് എങ്ങനെ കണ്ടെത്താമെന്നും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രഭാഷണങ്ങൾ, പ്രകടനങ്ങൾ, സംവാദങ്ങൾ, പാനൽ ചർച്ചകൾ എന്നിവ ഉച്ചകോടിയുടെ വിവിധ സെഷനുകളിലായി നടന്നു.
ലൊത്ഫി ബൗച്നാകിന്റെ സംഗീതക്കച്ചേരിയും, അറബി കഥപറച്ചിലിന്റെ ശക്തിയെക്കുറിച്ച് ഐഡന്റിറ്റി ഈസ് അൺട്രാൻസ്ലേറ്റബിൾ എന്ന വിഷയത്തിൽ എൻജി. ഫിദ അൽ ഖാഷിയുടെ ആശയസമ്പുഷ്ടമായ പ്രഭാഷണവും, കൃഷിയെ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനമായി കണക്കാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗ്രീൻ റെസിസ്റ്റൻസ് എന്ന വിഷയത്തിൽ എൻജി. റസാൻ സൈതറിന്റെ പ്രഭാഷണവും ഉച്ചകോടിയിൽ ശ്രദ്ധേയമായി.
2024 സെപ്റ്റംബറിലാണ് ബിൽഅറബി ഉച്ചകോടിക്ക് ലോഗോ ക്ഷണിച്ചത്. ലോഗോ രൂപകൽപന മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1500ൽ അധികം സൃഷ്ടികളാണെത്തിയത്. ബിൽഅറബിയുടെ ആശയത്തെയും ഭാവിയെക്കുറിച്ച അതിന്റെ കാഴ്ചപ്പാടിനെയും ഉൾക്കൊള്ളുന്ന ലോഗോ സൃഷ്ടിച്ചത് റൂബിൻ ഖലീലാണ്.
പരമ്പരാഗത കൂഫി ലിപിയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സൃഷ്ടിച്ച ലോഗോ ഐക്യത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് മികച്ച പിന്തുണയാണ് ഉച്ചകോടിക്ക് ലഭിച്ചത്.
ഖത്തർ ഡിബേറ്റ്, ഖത്തർ ഫൗണ്ടേഷൻ ഇന്റർനാഷനൽ, ഖത്തർ റീഡ്സ്, ദ ദിവാൻ, അൽ ഷർഖ് ഫോറം, സൗത്ത് പോഡ്കാസ്റ്റ്, സിറിയൻ യൂത്ത് കൗൺസിൽ, ഫനാർ പ്രോജക്ട്, അറബിക്വസ്റ്റ്, സാർദ് മീഡിയ ഗ്രൂപ് എന്നിവയും ഉച്ചകോടിയുടെ ഭാഗമായ പ്രധാന പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.