ദോഹ: ലോക ശുചിത്വ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ശുചിത്വ വാരാചരണത്തിന്റെ തുടർച്ചയായി ലുസൈൽ ബൊളെവാഡിൽ ശുചിത്വ മാർച്ച് സംഘടിപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. പരിസ്ഥിതി ബോധവത്കരണവും ശുചിത്വത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പകരുകയും ലക്ഷ്യമിട്ടായിരുന്നു തൊഴിലാളികളും പൊതുജനങ്ങളും ശുചീകരണ വാഹനങ്ങളും യന്ത്രസാമഗ്രികളും ഉൾപ്പെടെ അണിനിരന്ന ശുചിത്വ മാർച്ച് സംഘടിപ്പിച്ചത്.
ഖത്തരി ദിയാറുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലെ പൊതു ശുചീകരണ വകുപ്പാണ് ‘ശുചിത്വം എല്ലാവരുടെയും ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യമുയർത്തി പൊതു ശുചിത്വ മാർച്ച് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചത്.ഖത്തറിലെ നഗരങ്ങളുടെ ശുചിത്വം നിലനിർത്തുന്നതിൽ ശുചീകരണ തൊഴിലാളികളുടെ സുപ്രധാന പങ്കിനെ ഉയർത്തിക്കാട്ടി അവരുടെ ദൈനംദിന പരിശ്രമങ്ങളെ പരിപാടിയോടനുബന്ധിച്ച് ആദരിക്കുകയും ചെയ്തു.
ദേശീയ വികസന കാഴ്ചപ്പാട് 2030ന് അനുസൃതമായി സുസ്ഥിര വികസന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളും പരിപാടികളിൽ പ്രദർശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ അര മണിക്കൂറിലധികം നീണ്ട പൊതു ശുചിത്വ മാർച്ചിൽ നിരവധി ശുചീകരണ തൊഴിലാളികളും എട്ട് ശുചീകരണ വാഹനങ്ങളും യന്ത്രസാമഗ്രികളും ഖത്തരി ദിയാർ കമ്പനി ജീവനക്കാരും പങ്കെടുത്തു.
മന്ത്രാലയത്തിലെയും ഖത്തരി ദിയാർ കമ്പനിയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.പൊതു ശുചിത്വ മേഖലയിൽ സർക്കാർ, സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രധാന്യം ഉയർത്തിക്കാട്ടുന്നതിനും ബൊളെവാഡിലെ വ്യത്യസ്തമായ പരിപാടി സാക്ഷ്യം വഹിച്ചു. എല്ലാ വർഷ വും സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ചയാണ് ലോക ശുചിത്വ ദിനമായി ആചരിക്കുന്നത്.
ശുചിത്വ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ബോധവത്കരണ പരിപാടികളും ബീച്ച്, ദ്വീപ് ശുചീകരണ കാമ്പയിനുകളും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.