ദോഹ: ചെറിയ പെരുന്നാൾ അവധിക്കാലത്ത് നിറഞ്ഞോടി ദോഹ മെട്രോയും ലുസൈൽ ട്രാമുകളും. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴു വരെ ഒരാഴ്ചയിലേറെ നീണ്ടു നിന്ന അവധിക്കാലത്ത് ഇരു സർവിസുകളും വഴി സഞ്ചരിച്ചത് 18 ലക്ഷം യാത്രക്കാർ.
ദോഹ മെട്രോയിലൂടെ 17 ലക്ഷം യാത്രക്കാരും ലുസൈൽ ട്രാമിലൂടെ 1.10 യാത്രക്കാരും സഞ്ചരിച്ചതായി ഖത്തർ റെയിൽ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ഉയർന്ന സുരക്ഷയിലും വേഗത്തിലും യാത്രക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് സഞ്ചാരം സാധ്യമാക്കുന്നതിലും പ്രവേശനം എളുപ്പമാക്കുന്നതിലും ദോഹ മെട്രോയും ലുസൈൽ ട്രാമും വലിയ പങ്കുവഹിച്ചതായും ഖത്തർ റെയിൽ കൂട്ടിച്ചേർത്തു. ദോഹ മെട്രോയിലെ ലെഖ്തൈഫിയ, ഡി.ഇ.സി.സി, അസീസിയ എന്നീ സ്റ്റേഷനുകളിലാണ് ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടതെന്നും ഖത്തർ റെയിൽ അറിയിച്ചു.
പെരുന്നാൾ അവധിക്കാലത്ത് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ആഘോഷ പരിപാടികൾക്ക് സ്വദേശികളും താമസക്കാരും ഏറ്റവും കൂടുതൽ ആശ്രയിച്ചത് ദോഹ മെട്രോയും അനുബന്ധ സർവിസുമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് കണക്കുകൾ. കതാറ കൾച്ചറൽ വില്ലേജ്, അൽ വക്റ, മുശൈരിബ് തുടങ്ങിയ കേന്ദ്രങ്ങൾക്കൊപ്പം ലുസൈലും പ്രധാന ആഘോഷ വേദിയായി മാറിയിരുന്നു.
മൂന്നു ദിവസങ്ങളിൽ ലുസൈലിൽ നടന്ന സ്കൈ ഫെസ്റ്റിവലിൽ മാത്രം 3.40 ലക്ഷം സന്ദർശകരാണ് എത്തിയതെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.