ദോഹ: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ സെൻട്രൽ ബാങ്ക് സ്ഥാപിച്ച ഈദിയ്യ എ.ടി.എമ്മുകൾ വഴി പിൻവലിച്ചത് 18.2 കോടി റിയാലിന്റെ കറൻസി. സ്വദേശികൾക്കും താമസക്കാർക്കും പെരുന്നാൾ കെങ്കേമമാക്കാനായി വിവിധ ബാങ്കുകളുമായി ചേർന്ന് പത്തിടങ്ങളിലാണ് ക്യു.സി.ബി ഈദിയ്യ എ.ടി.എം സ്ഥാപിച്ചത്.
കുട്ടികൾക്കും മറ്റും പെരുന്നാൾ പണം സമ്മാനമായി നൽകുന്നതിനു വേണ്ടിയാണ് ചെറിയ തുകയുടെ കറൻസികൾ ലഭിക്കുന്ന ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിക്കുന്നത്. മാർച്ച് രണ്ടാം വാരത്തിൽ ആരംഭിച്ച എ.ടി.എം സേവനം തിങ്കളാഴ്ചയോടെ അവസാനിപ്പിച്ചു.
മുൻവർഷങ്ങളേക്കാൾ കൂടുതൽ തുക ഇത്തവണ പിൻവലിച്ചുവെന്ന റെക്കോഡുമുണ്ട്. 2024 ചെറിയ പെരുന്നാളിന് ഈദിയ്യ എ.ടി.എം വഴി 13.5 കോടി റിയാലും ബലിപെരുന്നാളിന് 7.4 കോടി റിയാലുമായിരുന്നു പിൻവലിച്ചത്. എന്നാൽ, ഇത്തവണ അത് 18.2 കോടിയായി വർധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് കുട്ടികൾക്ക് സമ്മാനമായി പണം നൽകുന്ന പരമ്പരാഗത ആചാരം സമൂഹത്തിൽ കൂടുതൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെൻട്രൽ ബാങ്ക് ഈദിയ എ.ടി.എമ്മുകൾ ആരംഭിച്ചത്.
ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, വെൻഡോം മാൾ, അൽ ഖോർ മാൾ, അൽ അസ്മക് മാൾ, അൽ മിർഖാബ് മാൾ, അൽ വക്ര ഓൾഡ് സൂഖ്, ദോഹ വെസ്റ്റ് വാക്ക്, അൽ മീര- മുഐതർ, അൽ മീറ - അൽ തുമാമ എന്നിവിടങ്ങളിലായിരുന്നു എ.ടി.എമ്മുകൾ സ്ഥാപിച്ചിരുന്നത്. അഞ്ച്, 10, 50, 100 റിയാലിന്റെ നോട്ടുകൾ മാത്രമാണ് ഇതുവഴി പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.