ദോഹ: ഖത്തറിലെ സ്വദേശികൾക്കും വിവിധ രാജ്യക്കാരായ താമസക്കാർക്കും സന്ദർശകർക്കും മാമ്പഴമധുരം സമ്മാനിച്ച ഇന്ത്യൻ മാമ്പഴമേളയിൽ റെക്കോഡ് വിൽപന. മേയ് 30 മുതൽ ജൂൺ എട്ടു വരെ പത്തു ദിവസം നീണ്ട ഇന്ത്യൻ മാമ്പഴമേളയിൽ 126.935 ടൺ മാമ്പഴം വിറ്റഴിഞ്ഞതായി സൂഖ് വാഖിഫ് അധികൃതർ അറിയിച്ചു. സൂഖ് വാഖിഫുമായി സഹകരിച്ച് ഇന്ത്യൻ എംബസിയുടെയും ഐ.ബി.പി.സിയുടെയും നേതൃത്വത്തിലാണ് ആദ്യ മാമ്പഴമേളക്ക് ഇത്തവണ വേദിയായത്.
ആദ്യ ദിനം മുതൽ വൻ സ്വീകാര്യത നേടിയ മേളയിലേക്ക് ഓരോ ദിവസങ്ങളിലും ആയിരങ്ങൾ എത്തിച്ചേർന്നു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനു പുറമെ, സ്വദേശികൾ, വിവിധ ജി.സി.സി രാജ്യക്കാർ, യൂറോപ്യൻ ഉപഭോക്താക്കൾ എന്നിവരും സൂഖിലെത്തി മാമ്പഴ മേളയുടെ ഭാഗമായിരുന്നു. 40ഓളം വൈവിധ്യമാർന്ന ഇനം ഇന്ത്യൻ മാമ്പഴങ്ങളാണ് പത്തുദിന മേളയിൽ വിൽപന നടത്തിയത്.
അവസാന ദിനമായ ശനിയാഴ്ച 15.60 ടൺ വിൽപന നടത്തി. ഒമ്പതാം ദിനം 15.500 ടണ്ണും എട്ടാം ദിനം 13.400 ടണ്ണും വിറ്റഴിഞ്ഞു. ആദ്യ ദിനത്തിൽ 8.50 ടൺ ആയിരുന്നു വിൽപനയെങ്കിൽ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും 11 ടണ്ണിന് മുകളിൽ വിറ്റു. മാങ്ങകൾ, അച്ചാർ, ജാം, ജ്യൂസ്, പിസ ഉൾപ്പെടെ വൈവിധ്യമാർന്ന അനുബന്ധ ഉൽപന്നങ്ങളും മേളയിൽ ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.