ഓസ്പ്രെ പക്ഷിയുടെ (താലിപ്പരുന്ത്) പ്രജനനത്തിനായി അൽ ആലിയ ദ്വീപിൽ ഒരുക്കിയ കൃത്രിമ കൂട്
ദോഹ: ദേശാടന പക്ഷിയായി ഖത്തറിന്റെ തീരങ്ങളിലും പറന്നെത്തുന്ന താലിപ്പരുന്തിന് (ഓസ്പ്രെ പക്ഷി) കൂടൊരുക്കി ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കടലും കലയും ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ തീരങ്ങളിൽ തമ്പടിക്കുന്ന താലിപ്പരുന്തുകൾക്ക് പ്രജനനത്തിനുള്ള കൂടുകളാണ് കൃത്രിമമായി നിർമിച്ചത്.
ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് അന്യനാടുകളിൽനിന്ന് പറന്നെത്തുന്ന ഈ വിരുന്നുകാരന് കൂടൊരുക്കുന്നത്. ‘നമ്മുടെ ഭൂമി, നമ്മുടെ പൈതൃകം’ എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ പരിസ്ഥിതിദിനമായ ഫെബ്രുവരി 26 ആചരിച്ചത്.
ദോഹയിൽനിന്നും 20 കിലോമീറ്റർ സഞ്ചരിച്ച്, പേൾ ഖത്തറിൽനിന്നും നോക്കിയാൽ കാണുന്ന അൽ ആലിയ ദ്വീപിലാണ് മന്ത്രാലയം കൂടൊരുക്കിയത്. ദേശാടന പക്ഷികളുടെ പ്രജനന സീസൺ കൂടിയായതിനാൽ, ഉയരങ്ങളിൽ കൂടുകെട്ടുന്ന ഇവക്ക് ഖത്തർ തീരങ്ങളിൽ പ്രജനനം സാധ്യമാവാറില്ല. സ്വാഭാവിക കൂടുകെട്ടാൻ സമയമെടുക്കും എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം കൃത്രിമ കൂടുകൾ സജ്ജമാക്കിയത്.
പ്രാദേശിക പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തീരമേഖലയിൽ ഇവക്ക് കൂടുകെട്ടാൻ ഉയരത്തിൽ മരങ്ങളോ മറ്റോ ഇല്ല. അതിനാൽ, പ്രജനനം സാധ്യമാവാതെ മറ്റു തീരങ്ങളിലേക്ക് പറക്കാറാണ് പതിവ്.
ഇത് ഒഴിവാക്കാനാണ് നാല് മീറ്റർ ഉയരത്തിൽ നിർമിച്ച പത്ത് ടവറുകളിലായി പക്ഷിക്കൂട് സ്ഥാപിക്കുന്നത്. ദേശീയ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി രണ്ടെണ്ണമാണ് സ്ഥാപിച്ചത്. ശേഷിച്ച ടവറുകൾ വൈകാതെ വിവിധ തീരങ്ങളിലായി ഒരുക്കും.
പക്ഷിനിരീക്ഷകരുടെയും ശാസ്ത്രജ്ഞരുടെയും പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ടവർ തയാറാക്കിയതെന്ന് ഫോട്ടോഗ്രാഫറും പരിസ്ഥിതി ഗവേഷകനുമായ ഹമദ് അൽ ഖുലൈഫി പറഞ്ഞു. ഇദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു മന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകിയത്.
താലിപ്പരുന്ത് അഥവാ മീൻപിടിയൻ പരുന്ത്
താലിപ്പരുന്ത് / മീൻപിടിയൻ പരുന്ത്
ദേശാടനപ്പക്ഷിയായ താലിപ്പരുന്ത് അസിപിട്രിഡേ (Accipitridae) പക്ഷി കുടുംബത്തിൽപെടുന്നു. ശാസ്ത്രനാമം പാൻഡിയോൻ ഹാലിയേറ്റസ് (Pandion haliaetus). കടലിലും കായലിലും വലിയ ജലാശയങ്ങൾ, ജലസംഭരണികൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു.
ഇംഗ്ലീഷിൽ Sea Hawk എന്നും Fish Eagle എന്നും അറിയപ്പെടുന്നു. അന്റാർട്ടിക്കയിലും വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളുമൊഴികെ ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും താലിപ്പരുന്തിനെ കാണാം. മത്സ്യങ്ങളെ കൂടുതലായും ഭക്ഷണമാക്കുന്നതുകൊണ്ട് മീൻപിടിയൻപരുന്ത് എന്നും അറിയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.