ഖത്തർ ചാരിറ്റിയും ജിബൂതി ആരോഗ്യ മന്ത്രാലയവും കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: ജിബൂതി ആരോഗ്യ മേഖലക്ക് പിന്തുണയുമായി ഖത്തർ ചാരിറ്റി. മെഡിക്കൽ ഉപകരണങ്ങളും സേവനങ്ങളും നൽകുക, ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്യുക, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, ആരോഗ്യ ജീവനക്കാർക്ക് പരിശീലനം നൽകുക എന്നിവയടങ്ങുന്ന പദ്ധതി സംബന്ധിച്ച് ഖത്തർ ചാരിറ്റിയും ജിബൂതി ആരോഗ്യ മന്ത്രാലയവും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ജിബൂതിയിലെ വൃക്കരോഗികൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഖത്തറിന്റെ സഹായത്തോടെ സ്ഥാപിച്ച ഡയാലിസിസ് സെന്റർ ഉദ്ഘാടനത്തിൽ പ്രതിനിധികൾ പങ്കെടുത്തു. ഖത്തർ ചാരിറ്റി ഹ്യുമാനിറ്റേറിയൻ ഇന്റർവെൻഷൻ ഡയറക്ടർ ഇബ്റാഹീം അബ്ദുർറഹ്മാൻ അൽ ജനാഹിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് ഇരുകക്ഷികളും പുതിയ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ജിബൂതി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് റുബ്ല അബ്ദുല്ല, ഖത്തർ അംബാസഡർ ഡോ. റാശിദ് ബിൻ ശഫീ അൽ മർരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ ജിബൂതി ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജനറൽ മുഹമ്മദലി മുഹമ്മദും ഖത്തർ ചാരിറ്റി ജിബൂതി കൺട്രി ഡയറക്ടർ ഗാദ ഇസെദ്ദീൻ അഹ്മദും ധാരണപത്രത്തിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.