ദോഹ: കണ്ണീർ പ്രാർഥനകളും പറഞ്ഞാൽ തീരാത്ത സ്മരണകളുമായി പ്രിയപ്പെട്ട നേതാവിന്‍റെ ഓർമയിൽ ഖത്തറിലെ പ്രവാസി സമൂഹം ഒത്തു ചേർന്നു. കഴിഞ്ഞ ദിവസം വിടപറഞ്ഞ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിക്കാൻ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തങ്ങളെ അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ മനസ്സ് തകര്‍ന്ന ഖത്തറിലെ‍ പ്രവാസി സമൂഹത്തിന്‍റെ വേദനകൾ അനുശോചന - പ്രാർത്ഥന സദസ്സിൽ പ്രകടമായി.

ഖത്തര്‍ കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയില്‍ ഖത്തര്‍ അഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ളാ ഖലീഫ അല്‍ മുഫ്താഹ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ് ഉൾപ്പെടെയുള്ള പ്രമുഖർ സംബന്ധിച്ചു.

ഹൈദരലി ശിഹാബ്​ തങ്ങൾ അനുശോചന യോഗത്തിൽ ഖത്തര്‍ അഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ളാ ഖലീഫ അല്‍ മുഫ്താഹ് സംസാരിക്കുന്നു

ഹൈദരലി തങ്ങള്‍ ഖത്തറില്‍ വന്നപ്പോഴെല്ലാം നേരില്‍ കാണാന്‍ അവസരം ലഭിക്കുകയും അപ്പോഴൊക്കെ തന്നെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നതായും ബ്രിഗേഡിയർ അനുസ്മരിച്ചു. തങ്ങളുടെ വിനയവും കളങ്കമില്ലാത്ത മനസ്സും വല്ലാതെ ആകര്‍ഷിച്ചിരുന്നുവെന്നും ഹൈദരലി തങ്ങളുടെ സംസാരങ്ങളിലും ചലനങ്ങളിലും വരെ വിനയവും സൗമ്യതയും പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമുദായത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ ഹൈദരലി ശിഹാബ് തങ്ങള്‍ സഹനത്തിന്‍റെയും സാമുദായിക ഐക്യത്തിന്‍റെയും വാഹകനായിരുന്നുവെന്ന് ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീർ അനുസ്മരിച്ചു.


കോവിഡ് മഹാമാരിക്ക് ശേഷം ഇപ്പോഴും നിലനില്‍‌ക്കുന്ന കർശന നിയന്ത്രണങ്ങള്‍ക്കിടയിലായിരുന്നു അധികൃതരുടെ പ്രത്യേക അനുമതിയോടെ ആയിരങ്ങൾ പ​ങ്കെടുത്ത വിപുലമായ പരിപാടിക്ക്​ ഐഡിയൽ സ്കൂൾ മൈതാനം സാക്ഷിയായത്​. ഖത്തർ കെ.എം.സി.സി ‍ ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും സെക്രട്ടറി റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു. ജനാസ നമസ്​കാരത്തിന് ഖത്തര്‍ ഇസ്ലാമിക് സെന്‍റർ വര്‍ക്കിംഗ് പ്രസിഡണ്ടും കെ.എം.സി.സി സംസ്ഥാന കൗൺസിലറുമായ ഇസ്മാഈല്‍ ഹുദവിയും ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനക്ക് പി.വി മുഹമ്മദ് മൗലവിയും നേതൃത്വം നൽകി.

പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് നിയമ സഹായങ്ങള്‍ നല്‍കിയ അഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസല്‍ ഹുദവിക്കും മിനിസ്ട്രി ഓഫ് സുപ്രീം എഡ്യുക്കേഷനും ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിനും സംഘാടകര്‍ പ്രത്യേകം നന്ദി അറിയിച്ചു. ജനങ്ങൾക്കിടയിൽ സൗഹൃദം നിലനിർത്തി കൊണ്ടുപോകുന്നതിന് വളരെയേറെ പ്രവർത്തിക്കുകയും മനുഷ്യ സൗഹൃദത്തിന് വലിയ മൂല്യം നൽകുകയും ചെയ്ത ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം രാജ്യത്തിന് മൊത്തത്തിൽ ഉണ്ടായ നഷ്ടമാണെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജ് പറഞ്ഞു.

അനുശോചന യോഗത്തിന്‍റെ സദസ്സ്​

വളരെ അടുത്ത സൗഹൃദം നിലനിർത്തുകയും ഒരു കുടുംബാംഗത്തെ പോലെ തന്നെ സ്നേഹിക്കുകയും ചെയ്തിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിടവ് എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് ഐഡിയൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോക്ടർ എം പി ഹസൻ കുഞ്ഞി പറഞ്ഞു.

അഭ്യന്തര മന്ത്രാലയം പ്രതിനിധി ഫൈസൽ ഹുദവി, ഐ.സി.സി പ്രസിഡന്‍റ്​ പി.എൻ ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, കേരള ഇസ്ലാമിക് സെൻറർ വൈസ് പ്രസിഡൻറ് മുഹമ്മദലി ഖാസിമി, സി.ഐ.സി. പ്രസിഡന്‍റ്  ടി.കെ കാസിം, എഫ്.സി.സി. ഡയറക്ടർ ഹബീബ് റഹ്മാൻ, ഇസ്ലാഹി സെൻറർ പ്രതിനിധികളായ മുനീർ സലഫി മങ്കട, ഷമീർ വലിയ വീട്ടിൽ, ഐ.സി.എഫ് ജനറൽ സെക്രട്ടറി ബഷീർ പുത്തൂപാടം, ഇൻകാസ് വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, സംസ്കൃതി വൈസ് പ്രസിഡന്റ് മനാഫ്, ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധി ഓമന കുട്ടൻ, കൾച്ചറൽ ഫോറം പ്രതിനിധി മുനീഷ് എ.സി, സാദാത്ത് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് മുഹ്സിൻ തങ്ങൾ, എംബസി അനുബന്ധ സംഘടനാ പ്രതിനിധികളായി വിനോദ് നായർ , സുബ്രഹ്മണ്യ ഹെബഗ്ഗലു , അവിനാഷ് ഗെയ്ക്ക് വാദ്, കെ.പി.എ.ക്യു പ്രസിഡന്റ് ഗഫൂർ, ഐ.സി.എസ് പ്രസിഡന്റ് കെ.ടി.കെ മുഹമ്മദ്, ഹൈദർ ചുങ്കത്തറ, കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, പി.സി.സി പ്രതിനിധി മഷ്ഹൂദ് തിരുത്തിയാട്, സന്തോഷ് മലബാർ ഗോൾഡ്, കെ.എം.സി.സി ഉപദേശക സമിതി അംഗങ്ങളായ അബ്ദുൾനാസർ നാച്ചി, കുഞ്ഞാലി, എ.പി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന സെക്രട്ടറി റയീസലി വയനാട് അനുശോചന പ്രമേയം വായിച്ചു. വിവിധ സംഘടനാ പ്രതിനിധികളായി രാകേഷ്, ദിനേശ് ഗൗഡ, സാബിത്ത് സഹീർ, സയ്യിദ് താഹ തങ്ങൾ, ജാഫർ തങ്ങൾ, വിദ്യഭ്യാസ മന്ത്രാലയം ഓഫീസർ ഹാരിസ് മൂടാടി, മുസ്തഫ കടലൂർ, അഷ്റഫ് ഗ്രാന്‍ഡ്​മാൾ, അസീം അബ്ബാസ് എന്നിവർ പങ്കെടുത്തു. സംസ്ഥാന ഭാരവാഹികളായ കോയ കൊണ്ടോട്ടി, നസീർ അരീക്കൽ, മുസ്തഫ എലത്തൂർ, അഷ്റഫ് കനവത്ത് പരിപാടികൾ നിയന്ത്രിച്ചു.

Tags:    
News Summary - Qatar Expatriate Community Expresses Condolences on the demise of Hyder Ali Shihab thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.