ഖത്തർ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ കിർഗിസ്താനിലെ കുട്ടികൾക്കായി നടത്തുന്ന കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ
ദോഹ: ശ്രവണവൈകല്യമുള്ള കുട്ടികളെ കേൾവിയുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ട് ഖത്തറിന്റെ ജീവകാരുണ്യ പ്രവർത്തനം. കിർഗിസ്താനിലെ ബിഷ്കെക്കിലാണ് തെരഞ്ഞെടുത്ത കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയക്കായി ഖത്തറിൽ നിന്നുള്ള മെഡിക്കൽ സംഘം എത്തിയത്. നേരത്തെ കിർഗിസ്താനിലെ വിവിധ ഇടങ്ങളിലായി 194 കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ തുടർച്ചയാണ് പുതിയ പദ്ധതിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ് അസി. ഡയറക്ടർ ജനറലും കമ്മിറ്റി തലവനുമായ എൻജി. അബ്ദുല്ല ബിൻ മുഹമ്മദ് അൽ മീർ പറഞ്ഞു.
ഹെൽത്ത് കെയർ എൻഡോവ്മെന്റ് ഫണ്ട് വഴി ഉദാരമതികളുടെ പിന്തുണയോടെയാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അൽ മീർ കൂട്ടിച്ചേർത്തു. ശ്രവണ വൈകല്യമുള്ള കുട്ടികളിൽ കേൾവിശക്തി തിരികെ നൽകുന്ന ഈ ശ്രമങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മാനുഷികമായ ദൗത്യവും ഇതിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബധിരരായ കുട്ടികളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനും അവർക്കും അവരുടെ കുടുംബങ്ങൾക്കും പുതു പ്രതീക്ഷകൾ നൽകാനും സഹായിച്ച ഉദാരമതികൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും ഹമദ് മെഡിക്കൽ കോർപറേഷന്റെയും പങ്കാളിത്തത്തോടെയും ഗുണഭോക്തൃ രാജ്യങ്ങളിലെ ആരോഗ്യ അധികാരികളുമായുള്ള സഹകരണത്തോടെയുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്. മൂന്ന് വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഡോക്ടർമാർക്ക് മികച്ച പരിശീലനം നൽകുകയും ചെയ്യും. നേരത്തെ വിജയകരമായി പൂർത്തിയാക്കിയ ശസ്ത്രക്രിയകളെ അടിസ്ഥാനമാക്കിയാണ് ഏപ്രിൽ 11 വരെ തുടരുന്ന പുതിയ സന്ദർശനമെന്ന് കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് ഡോ. അബ്ദുസ്സലാം അൽ ഖഹ്താനി പറഞ്ഞു.
ശസ്ത്രക്രിയകൾക്ക് പുറമേ, ശസ്ത്രക്രിയ ആവശ്യമില്ലാത്ത രോഗികൾക്ക് ശ്രവണ സഹായികൾ ഘടിപ്പിക്കൽ, പ്രാദേശിക ഡോക്ടർമാർക്കുള്ള മെഡിക്കൽ പരിശീലന പരിപാടിക്ക് മേൽനോട്ടം വഹിക്കുക എന്നിവയും സന്ദർശനത്തിന്റെ ഭാഗമായി പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.